ന്യൂഡല്‍ഹി: മുന്‍ ഐ എ എസ് ഓഫീസർ ഷാ ഫസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ശ്രീനഗറില്‍ വീട്ടു തടങ്കലില്‍ വെക്കുകയും ചെയ്ത നടപടിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. ഇതുസംബന്ധിച്ച് ഫയല്‍ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഷാ ഫസലിന്‍റെ തടവ്; ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി
മാതാപിതാക്കള്‍ക്കും മകനും ഫസലിനെ കാണാന്‍ അവസരം ഒരുക്കണമെന്ന് കോടതി
ജസ്റ്റിസ് മൻമോഹൻ, സൻഗീതാ ഡിൻഗ്രാ സെഹ്ഗാള്‍ എന്നിവർ അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് കോടതി അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കും. മാതാപിതാക്കള്‍ക്കും മകനും ഫസലിനെ കാണാന്‍ അവസരം ഒരുക്കണമെന്ന ഫസലിന്‍റെ വക്കീലിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ബന്ധുക്കള്‍ക്ക് ഫസലുമായി വെവ്വേറെ കൂടിക്കാഴ്ച്ച നടത്താന്‍ അവസരമൊരുക്കണമെന്ന് കോടതി പറഞ്ഞു. അവസരമൊരുക്കാമെന്ന് സർക്കാർ കോടതിയില്‍ ഉറപ്പ് നല്‍കി. പഠനാവശ്യാർഥം യു എസിലേക്ക് പോകാനിരിക്കേയായിരുന്നു ഫസല്‍ വീട്ടുതടങ്കലിലായത്. ഈ മാസം 14നായിരുന്നു സംഭവം. കശ്മീരിലെ സംഭവ വികാസങ്ങളില്‍ പ്രതിഷേധിച്ച് ഫസല്‍ കഴിഞ്ഞ ജനുവരിയില്‍ ഐ എ എസില്‍ നിന്നും രാജിവെച്ച് ഫസല്‍ ജമ്മു കശ്മീർ പീപ്പിള്‍ മൂവ്മെന്‍റ് എന്ന രാഷ്ടീയ പാർട്ടിയുണ്ടക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.