ഹൈദരാബാദ്: ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം തടഞ്ഞ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കോണ്‍സ്‌റ്റബിള്‍ തൊഴിച്ചുനീക്കി. തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആരോപണവിധേയനായ ഭാനൂര്‍ സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബില്‍ ശ്രീധറിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടിയുടെ പിതാവിന് മര്‍ദനം; പൊലീസുകാരനെതിരെ പരാതി
പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം എടുക്കാനെത്തിയ പൊലീസിനെ തടഞ്ഞ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കോണ്‍സ്‌റ്റബിള്‍ തൊഴിക്കുകയായിരുന്നു.
ബുധനാഴ്‌ചയാണ് സംഭവം നടന്നത്. പാത്തന്‍ചേറുവിലെ നാരായണ ജൂനിയര്‍ കോളജിലെ വിദ്യാര്‍ഥിയായ സന്ധ്യാ റാണിയാണ് ആത്മഹത്യ ചെയ്‌തത്. രോഗം ബാധിച്ച കുട്ടിയെ വീട്ടില്‍ വിടാന്‍ കോളജ് അധികൃതര്‍ തയാറായില്ല. പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പോസ്‌റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം എടുക്കാനെത്തിയപ്പോഴാണ് കുട്ടിയുടെ പിതാവ് തടസം നിന്നത്. മൃതദേഹം എടുത്തുകൊണ്ടുപോയി കോളജ് മാനേജ്മെന്‍റിനെതിരെ സമരം ചെയ്യുമെന്ന് പിതാവ് പറഞ്ഞു. ആ സമയത്താണ് കോണ്‍സ്‌റ്റബിള്‍ ശ്രീധര്‍ പെണ്‍കുട്ടിയുടെ പിതാവിനെ തൊഴിച്ചത്. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെടുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി കെ.ടി രാമറാവു പ്രതികരിച്ചു.