അഗര്‍ത്തല: അഭയാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന റേഷനും ധനസഹായവും കേന്ദ്രം തടഞ്ഞതിനെതുടര്‍ന്ന് പട്ടിണി മൂലം വടക്കന്‍ ത്രിപുരയിലെ അഭയാര്‍ഥി ക്യാമ്പികളില്‍ ആറുപേര്‍ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അഭയാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും സ്ത്രീയും വൃദ്ധനും ഉള്‍പ്പെടുന്നു. ബ്രൂ സമുദായത്തില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന കാഞ്ചൻപൂർ, നിസിംഗ്പാറ, ഹംസപാറ അഭയാർഥി ക്യാമ്പുകളിലാണ് മരണം സംഭവിച്ചത്. ഭക്ഷ്യക്ഷാമം നേരിടുന്നതിനാല്‍ കുഞ്ഞങ്ങളെ പാലൂട്ടാനും ക്യാമ്പുകളില്‍ കഴിയുന്ന അമ്മമാര്‍ക്ക് സാധിക്കുന്നില്ല. അഭയാര്‍ഥികളുടെ പ്രതിഷേധം ശക്തമായതോടെ കഞ്ചന്‍പൂര്‍ സബ് ഡിവിഷനില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ത്രിപുരയിലെ അഭയാര്‍ഥി ക്യാമ്പില്‍ പട്ടിണി മൂലം ആറ് മരണം
ബ്രൂ സമുദായത്തില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന കാഞ്ചൻപൂർ, നിസിംഗ്പാറ, ഹംസപാറ അഭയാർഥി ക്യാമ്പുകളിലാണ് മരണം സംഭവിച്ചത്
ത്രിപുരയിലെ പല ഇടങ്ങളിലായുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കുഞ്ഞുങ്ങളിലേറെയും പട്ടിണിയെ തുടര്‍ന്ന് മരണത്തിന്‍റെ വക്കിലാണ്. അവസാനഘട്ട പുനരധിവാസ പ്രക്രിയ തുടങ്ങിയതിനെ തുടർന്നാണ് ഒക്ടോബർ മൂന്ന് മുതൽ ബ്രൂ കുടുംബങ്ങൾക്ക് നൽകി വന്ന ധനസഹായവും സൗജന്യ റേഷനും കേന്ദ്രസർക്കാർ നിർത്തലാക്കിയത്. അടുത്തിടെ ത്രിപുര മുഖ്യമന്ത്രി അഭയാര്‍ഥികളോട് ജന്മദേശമായ മിസോറാമിലേക്ക് മടങ്ങിപോകണമെന്നും കേന്ദ്രസര്‍ക്കാരും മിസോറാം സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര, ത്രിപുര, മിസോറാം സർക്കാർ ശ്രമിച്ചിട്ടും 125 കുടുംബങ്ങള്‍ മാത്രമാണ് മിസോറാമിലേക്ക് മാറാൻ തയാറായത്.
1997ൽ മിസോസ്-ബ്രസ് എന്നിവര്‍ തമ്മിലുണ്ടായ വംശീയ സംഘട്ടനത്തില്‍ ബ്രസ് സമുദായത്തില്‍പ്പെട്ട ഏഴായിരം പേരാണ് ത്രിപുരയിലേക്ക് കുടിയേറിയത്. പതിനായിരത്തോളം ബ്രൂ സമുദായക്കാരാണ് നിലവില്‍ നോര്‍ത്ത് ത്രിപുരയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്.