രണ്ടാമത് കറി ചോദിച്ചു; വിദ്യാര്‍ഥിയുടെ ദേഹത്ത് തിളച്ച കറിയൊഴിച്ച് പാചകക്കാരൻ
തൗഹീദ് എന്ന കുട്ടിയുടെ ദേഹത്താണ് പാചകക്കാരൻ ചൂടുള്ള കറി ഒഴിച്ചത്. ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയിലാണ് സംഭവം.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിനൊപ്പം കൂടുതല്‍ കറി ചോദിച്ച വിദ്യാര്‍ഥിയോട് സ്‌കൂൾ പാചകക്കാരന്‍റെ അതിക്രമം. വീണ്ടും കറി ആവശ്യപ്പെട്ടതിന് പ്രൈമറി സ്‌കൂൾ വിദ്യാര്‍ഥിയുടെ ദേഹത്ത് പാചകക്കാരൻ തിളച്ച കറി ഒഴിച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത് ജില്ലയിലാണ് സംഭവം. തൗഹീദ് എന്ന കുട്ടിയുടെ ദേഹത്താണ് പാചകക്കാരൻ ചൂടുള്ള കറി ഒഴിച്ചത്. കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍റെ മകൻ കൂടുതല്‍ കറി ആവശ്യപ്പെട്ടതിനാണ് പ്രകോപിതനായ പാചകക്കാരൻ കറി ദേഹത്ത് ഒഴിച്ചതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.