ന്യൂഡൽഹി: ബാബരി മസ്‌ജിദ് പൊളിച്ച കേസിൽ ഓഗസ്റ്റ് 31 നകം വിധി പ്രഖ്യാപിക്കണമെന്ന് സിബിഐ കോടതിക്ക് സുപ്രീം കോടതിയുടെ നിർദേശം. അന്വേഷണം അവസാനിപ്പിച്ച ശേഷം 49 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ 17 പേരുടെ വിചാരണ തീർപ്പാക്കിയിട്ടില്ല. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി, മുതിർന്ന ബിജെപി നേതാക്കളായ എം.എം ജോഷി, ഉമാ ഭാരതി, വിനയ് കടിയാർ എന്നിവരാണ് കേസിലെ പ്രതികൾ. വീഡിയോ കോൺഫറൻസ് സൗകര്യം ഉപയോഗിക്കണമെന്ന് സുപ്രീം കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒമ്പത് മാസത്തിനുള്ളിൽ വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി വിചാരണ കോടതിക്ക് നിർദേശം നൽകിയിരുന്നു.