ജയ്പൂർ:അനധികൃതമായി ആളുകൾ പ്രവേശിക്കുന്നത് തടയാൻ രാജസ്ഥാന്‍റെ എല്ലാ അന്തർസംസ്ഥാന അതിർത്തികളും അടക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അശോക് ഗെലോട്ട്.ബുധനാഴ്ച രാത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് അതിർത്തികൾ അടക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ സംസ്ഥാന സർക്കാരിന്‍റെ അനുമതിയുള്ളവർക്ക് മാത്രമാണ് സംസ്ഥാനത്ത് പ്രവേശിക്കാൻ സാധിക്കുക.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഗെലോട്ട് പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന മാർഗനിർദേശങ്ങളും വ്യവസ്ഥകളും കർശനമായി പാലിച്ചാൽ മാത്രമേ അന്തർസംസ്ഥാന ഗതാഗതത്തിന് അനുമതി നൽകൂ എന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ എമർജൻസി, മരണം എന്നീ കേസുകളിൽ കലക്ടർക്ക് ഇ-പാസ് നൽകാൻ സാധിക്കും, പാസ് അനുവദിച്ച കാര്യം അതേ ദിവസം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് പ്രവേശിക്കാൻ രാജസ്ഥാൻ സർക്കാരിന്‍റെ മുൻകൂർ അനുമതി വേണമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യാൻ ജില്ലാ കലക്ടറുടെ ശുപാർശ ഉണ്ടാകണമെന്നും എങ്കിൽ മാത്രമാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ഉദ്യോഗസ്ഥനും അനുമതി നൽകാൻ സാധിക്കില്ലെന്നും അത്തരത്തിൽ ആരെങ്കിലും അനുമതി നൽകിയാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും ഗെലോട്ട് പറഞ്ഞു.
വിദേശത്ത് നിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് ക്വറന്‍റൈനിൽ പ്രവേശിപ്പിക്കണമെന്നും ഇവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും ഗെഹ്ലോട്ട് നിർദ്ദേശിച്ചു.വീട്ടിൽ ക്വാറന്‍റൈനിൽ കഴുന്നവർ ക്വാറന്‍റൈൻ നിർദേശങ്ങൾ ലംഘിച്ചാൽ ഇവരെ സർക്കാരിന്‍റെ ക്വാറന്‍റൈൻ കേന്ദ്രത്തിൽ ആക്കുമെന്നും ഇത്തരകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.