ലഖ്‌നൗ:കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഉത്തർപ്രദേശില്‍ ഒരു പ്രസ്ഥാനം ആരംഭിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് എല്ലാ മാസവും ഗ്രാമതലത്തിൽ 'കിസാൻ ജൻ ജാഗ്രൻ അഭിയാൻ' സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടിയെയും ബഹുജൻ സമാജ് വാദി പാർട്ടിയെയും (ബിഎസ്‌പി) ഇരു വശങ്ങളിലാക്കി ഭരണകക്ഷിയായ ബിജെപിയെ ചെറുക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. കർഷക പ്രസ്ഥാനത്തിനായുള്ള സൂചനകൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. വരുന്ന ആഴ്‌ച്ചകളിൽ പരിപാടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം കർഷക പ്രസ്ഥാനത്തിന്‍റെ പ്രചാരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ നീക്കമാണിതെന്നും വൃത്തങ്ങൾ അറിയിച്ചു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ, കരിമ്പു കർഷർക്ക് കുടിശ്ശിക നൽകൽ, നെല്ല് വാങ്ങുന്നതിൽ ക്രമക്കേട്, ബുണ്ടേൽഖണ്ഡിലെ കർഷകരുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് പാർട്ടി യോഗി ആദിത്യനാഥിനോട് പൊരുതി നിൽക്കുമെന്ന് മുതിർന്ന പാർട്ടി വക്താവ് പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതാനുള്ള ഒരു ഫോം കർഷകരിലേക്ക് എത്തിക്കും. കർഷകരിൽ നിന്ന് പൂരിപ്പിച്ച് ശേഖരിക്കുന്ന ഈ ഫോമുകൾ ജില്ലാതലത്തിൽ തഹസിൽദാർക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ കൈമാറും. സംസ്ഥാന സർക്കാരിന് മുന്നില്‍ വിഷയം എത്തിക്കുകയാണ് ലക്ഷ്യം. യുപിഎ, എൻഡിഎ സർക്കാരുകളുടെ സമയത്ത് കർഷകരുടെ അവസ്ഥ താരതമ്യം ചെയ്യുന്ന ലഘുലേഖകളും കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്യും. കർഷകർക്കായി വായ്‌പ എഴുതിത്തള്ളൽ, വൈദ്യുതി ബില്ലിന്‍റെ പകുതി ഇളവ്, പശു കച്ചവട കേന്ദ്രങ്ങൾ, വാച്ച്ഡോഗ് അലവൻസ് എന്നിവയും ഓരോ ഗ്രാമത്തിലും പാർട്ടി തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു. പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും ചേർന്ന് രണ്ട് ദിവസത്തെ പര്യടനത്തിനായി റായ് ബറേലിയിലാണ്. സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി തലവന്മാരുടെയും പരിശീലനവും നടന്നു വരികയാണ്.