ന്യൂഡൽഹി: ഔറയ്യയിൽ അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ തൊഴിലാളികൾ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും അപകടം നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. സംഭവസ്ഥലം സന്ദർശിച്ച ശേഷം അപകടകാരണം സംബന്ധിച്ച് ഉടൻ തന്നെ റിപ്പോർട്ട് തയ്യാറാക്കണമെന്ന് യോഗി ആദിത്യനാഥ് കമ്മിഷണർക്കും ഇൻസ്പെക്ടർ ജനറലിനും നിർദേശം നൽകി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
24 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സംഭവം വളരെ വേദനിപ്പിക്കുന്നതായും മരിച്ചവരുടെ കുടുബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് ഉത്തർപ്രദേശിലെ ഔറയ്യയിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സ്വദേശികളാണ്. രാജസ്ഥാനിൽ നിന്നും ബിഹാറിലേക്കും ജാർഖണ്ഡിലേക്കും പോകുകയായിരുന്നു തൊഴിലാളികള്‍. പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔറയ്യ ചീഫ് മെഡിക്കൽ ഓഫീസർ അർച്ചന ശ്രീവാസ്തവ അറിയിച്ചു. ഇതിനു പുറമെ ഗുരുതരമായി പരിക്കേറ്റ 15 തൊഴിലാളികളെ സൈഫായ് പിജിഐയിലേക്കും മാറ്റിയിട്ടുണ്ട്.