ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തില്‍ അനശ്ചിതത്വം നിലനില്‍ക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. കർഷക പ്രശ്‌നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ശരദ് പവാർ മോദിയെ കണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനത്തെ കർഷകർ കടന്നുപോവുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലനിൽക്കുന്നതിനാൽ പ്രധാനമന്ത്രി ഇടപെടേണ്ടത് അത്യാവശ്യമാണ്. കർഷകർക്കായി അടിയന്തരമായി ദുരിതാശ്വാസ നടപടികൾ തുടങ്ങണമെന്നും കാർഷിക വായ്പകൾ എഴുതിത്തള്ളമെന്നും മോദിക്ക് എഴുതിയ കത്തിൽ ശരദ് പവാർ ചൂണ്ടിക്കാട്ടിയിരുന്നു.
ശിവസേനയെ ഒഴിവാക്കി എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതായുള്ള സൂചനകള്‍ക്കിടയിലാണ് പവാര്‍- മോദി കൂടിക്കാഴ്ച എന്നതും പ്രസക്തമാണ്. 50 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നേരത്തെ ബിജെപിയുമായി പ്രഖ്യാപിച്ച സഖ്യത്തിൽ നിന്നാകട്ടെ ശിവസേന പിൻമാറുകയും ചെയ്തിരുന്നു. നവംബർ 12 മുതൽ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമാണ്.