ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണം മോദി സർക്കാർ നയങ്ങളെന്ന് കുറ്റപെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഈ വർഷത്തെ ആഗോള പട്ടിണി സൂചികയില്‍ 117 രാജ്യങ്ങൾക്ക് ഇടയില്‍ 102-ാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചത്. ഈ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 2014 മുതല്‍ സൂചികയില്‍ ഇന്ത്യയുടെ വളർച്ച താഴോട്ടാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ആഗോള പട്ടിണി സൂചികയിലെ തകർച്ചക്ക് കാരണം മോദിസർക്കാർ നയങ്ങൾ: രാഹുല്‍
രാജ്യത്ത് ഗുരുതരമായ പട്ടിണി നിലനില്‍ക്കുന്നുവെന്നാണ് സൂചികയിലെ 30.3 എന്ന സ്‌കോറിലൂടെ മനസിലാകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
30.3 എന്ന സ്കോർ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഗുരുതരമായ പട്ടിണി നിലനില്‍ക്കുന്നുവെന്നാണ്. സൂചികയില്‍ ഉൾപെട്ട സാർക്ക് രാജ്യങ്ങളായ നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും മ്യാന്‍മാറും പാക്കിസ്ഥാനും ഇന്ത്യയെക്കാൾ മെച്ചപെട്ട അവസ്ഥയിലാണ്. 108-ാം സ്ഥാനത്തുള്ള അഫ്‌ഗാനസ്ഥാന്‍ മാത്രമാണ് സൂചിക പ്രകാരം പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയെക്കാൾ പരിതാപകരമായ അവസ്ഥയിലുള്ളത്.
ആറ് മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികളിൽ വെറും 9.6 ശതമാനം കുട്ടികൾക്ക് മാത്രമാണ് വേണ്ടത്ര പോഷകാഹാരങ്ങൾ ലഭിക്കുന്നത്. സൂചിക പ്രകാരം രാജ്യത്തെ 37.9 ശതമാനം കുട്ടികളും വളർച്ചാ മുരടിപ്പ് അനുഭവിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു.