റായ്‌പൂർ: തലക്ക് എട്ട് ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ സുധീര്‍ കോര്‍സ കീഴടങ്ങി. ഒന്നാം നമ്പർ പിഎൽജിഎ (പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി) ബറ്റാലിയൻ്റെ പ്ലാറ്റൂൺ കമാൻഡറായിരുന്നു സുധീര്‍ കോര്‍സ. ബിജാപുര്‍ പൊലീസിന് മുമ്പിലാണ് കോര്‍സ കീഴടങ്ങിയത്. അക്രമവും മാവോയിസ്റ്റുകളുടെ പൊള്ളയായ പ്രത്യയശാസ്ത്രവും മടുത്തെന്ന് 31 കാരനായ കോര്‍സ പറഞ്ഞതായി മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ഡി.ഐ.ജി പി സുന്ദർരാജ് പറഞ്ഞു.
തലക്ക് എട്ട് ലക്ഷം വിലയിട്ട മാവോയിസ്റ്റ് കമാൻഡർ കീഴടങ്ങി
പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ബറ്റാലിയൻ്റെ പ്ലാറ്റൂൺ കമാൻഡറായിരുന്നു കീഴടങ്ങിയ സുധീർ കോര്‍സ.
ടാഡ്‌മെറ്റ്‌ലയില്‍ 2010ല്‍ 76 സിആർപിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും ബുർക്കാപാലില്‍ 27 സിആർപിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും കോര്‍സ പങ്കെടുത്തിരുന്നു. ക്രിമിനൽ രേഖകൾ പ്രകാരം, സുരക്ഷാ സേനക്കെതിരായ ഒമ്പത് വലിയ ആക്രമണങ്ങൾ കോർസ ആസൂത്രണണം ചെയ്തിരുന്നു.
2013നും 2017നും ഇടയിൽ കോര്‍സ അധ്യാപകനായും കൂടാതെ മാവോയിസ്റ്റ് സ്കൂളുകളിലും സജീവമായിരുന്നു. ഏഴ് മുതൽ പതിനഞ്ച് വയസിനിടയിലുള്ള കുട്ടികൾക്ക് മൊബൈൽ പൊളിറ്റിക്കൽ സ്കൂളുകള്‍ സംഘടിപ്പിച്ചിരുന്നതായും പി സുന്ദർരാജ് കൂട്ടിച്ചേർത്തു. ഈ വർഷം ബിജാപൂരിൽ മാത്രമായി 32 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.