ഹൈദരാബാദ്: മകര സംക്രാന്ത്രി ഉത്സവം ആഘോഷിക്കാനൊരുങ്ങി ദക്ഷിണേന്ത്യ. രാജ്യത്തെമ്പാടും വിവിധ പേരുകളില്‍ ആഘോഷിക്കുന്ന സംക്രാന്തി പ്രധാനമായും വിളവെടുപ്പ് ഉത്സവമാണ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമെല്ലാം വിപുലമായ ആഘോഷ പരിപാടികളാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്. പുതു വസ്ത്രമണിഞ്ഞും പട്ടം പറത്തിയും മുറ്റത്ത് കോലം വരച്ചും പൊങ്കല്‍ തയ്യാറാക്കിയുമാണ് സംക്രാന്തി ഉത്സവം കൊണ്ടാടുന്നത്. വ്യാഴാഴ്ച വരെയാണ് സംക്രാന്ത്രി ഉത്സവം. ഗുജറാത്തില്‍ ഉത്തരായന ആഘോഷം എന്ന പേരിലാണ് ഇത് ആഘോഷിക്കുന്നത്.ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി പട്ടം പറത്തിയാണ് ഉത്തരായന ആഘോഷം ആരംഭിച്ചത്. അമൃത്സറിലെ ജനങ്ങള്‍ സുവര്‍ണ ക്ഷേത്രത്തിലെ സരോവറില്‍ പുണ്യ സ്‌നാനം ചെയ്തുകൊണ്ടാണ് ഈ ദിവസം ആഘോഷിക്കുന്നത്.
സംക്രാന്തി നിറവില്‍ ദക്ഷിണേന്ത്യ
ആന്ധ്രപ്രദേശിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമെല്ലാം വിപുലമായ ആഘോഷ പരിപാടികളാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഭോഗി ആഘോഷിക്കുന്ന ജനങ്ങള്‍ക്ക് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തു. തമിഴ്നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭോഗി ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് അദ്ദേഹം ജനങ്ങള്‍ക്ക് ആശംസ അറിയിച്ചത്.
ഭോഗിയുടെ ഭാഗമായി ആവശ്യമില്ലാത്ത വസ്ത്രവും ചൂലും പായയുമെല്ലാം കത്തിച്ചുകളയാറുണ്ട്. അനാവശ്യമായവ കളഞ്ഞ് പുതിയ കാര്യങ്ങള്‍ ജീവിതത്തില്‍ സമാധാനം കൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. ഇതിനിടെ ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്ന ജി.എൻ റാവു കമ്മിറ്റി റിപ്പോര്‍ട്ട് കത്തിച്ചുകൊണ്ടാണ് മുൻ ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഭോഗി ആഘോഷത്തില്‍ പങ്കെടുത്തത്.