കേരളം

kerala

രാജ്യത്തിന് മാതൃകയായി ഡെറാഡൂണിലെ കെവാള്‍ വിഹാർ കോളനി

By

Published : Jan 6, 2020, 10:01 AM IST

Updated : Jan 6, 2020, 11:43 AM IST

ഇന്ന് കെവാൾ വിഹാർ കോളനി സീറോ വേയ്‌സ്റ്റ് സോൺ ആയി മാറി കഴിഞ്ഞു. കോളനിയെ മാലിന്യവിമുക്തമാക്കി മാറ്റിയതിൽ ഡൂൺ സ്‌മാർട്ട് സിറ്റിയുടെ ശുചിത്വ പുരസ്‌കാരവും കെവാൾ വിഹാർ കോളനിക്ക് ലഭിച്ചു.

Plastic campaign  ഡെറാഡൂണിൽ ശുചിത്വ സമ്പൂർണ കോളനി  plastic campaign  Kewal Vihar colony dehradoon
കോളനി

ഡെറാഡൂൺ: സ്വച്ഛ് ഭാരത് മിഷനു കീഴിൽ രാജ്യത്തുടനീളം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ യാതൊരു സർക്കാർ പിന്തുണയും കൂടാതെ മാലിന്യ സംസ്കരണത്തിന് മാതൃകയാവുകയാണ് ഡെറാഡൂണിലെ കോളനി നിവാസികൾ. സഹസ്രധാര പ്രദേശത്തെ കെവാൾ വിഹാർ കോളനി നിവാസികളാണ് തങ്ങളുടെ കോളനിയെ രാജ്യത്തെ തന്നെ ഏറ്റവും ശുചിത്വവും സുന്ദരവുമായ പ്രദേശമാക്കി മാറ്റിയത്. മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് വേണ്ടവിധത്തിൽ നിർമാർജനം നടത്തുകയും പുനരുപയോഗിക്കുകയുമാണ് ഇവർ ചെയ്യുന്നത്. വീടുകളിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങളെ വരണ്ടത്, ഉണങ്ങിയത് എന്നിങ്ങനെ തരംതരിച്ച് ശേഖരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നു. കൂടാതെ ഒറ്റ തവണ ഉപയോഗിച്ചതിന് ശേഷം ചവറ്റുകൂനയിലെത്തുന്ന പ്ലാസ്റ്റിക് വസ്‌തുക്കള്‍ ശേഖരിച്ച് റോഡ് നിർമാണത്തിന് ഉപയോഗിക്കുകയോ ഡീസൽ നിർമാണ ആവശ്യങ്ങൾക്കായി ഇന്ത്യൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയോ ചെയ്യുന്നു.

രാജ്യത്തിന് മാതൃകയായി ഡെറാഡൂണിലെ കെവാള്‍ വിഹാർ കോളനി
സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കെവാൾ വിഹാർ കോളനി നിവാസി ആഷിഷ് ഗാർഗാണ് ഒന്നരവർഷം മുമ്പ് മാലിന്യ ശേഖരണ നിർമാർജന പദ്ധതിയുമായി മുന്നോട്ട് വന്നത്. കോളനിയിലെ വീടുകൾ തോറും കയറിയിറങ്ങിയ ആഷിഷ് ഗാർഗ് പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്തുകയും നേതൃത്വം നൽകുകയും ചെയ്‌തു. നാളുകൾ പിന്നിട്ടപ്പോൾ ആഷിഷിന്‍റെയും സുഹൃത്തുക്കളുടെയും പരിശ്രമം ഫലം കണ്ടു. ഇന്ന് കോളനിയിലെ നൂറോളം വീടുകളിലാണ് മാലിന്യത്തെ വേർതിരിച്ച് കമ്പോസ്റ്റാക്കുന്നത്. ഒപ്പം പ്ലാസ്റ്റിക്കിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും ഇവർ പഠിച്ചു കഴിഞ്ഞു. ഇന്ന് കെവാൾ വിഹാർ കോളനി സീറോ വേയ്‌സ്റ്റ് സോൺ ആയി മാറി കഴിഞ്ഞു. കോളനിയെ മാലിന്യവിമുക്തമാക്കി മാറ്റിയതിൽ ഡൂൺ സ്‌മാർട്ട് സിറ്റിയുടെ ശുചിത്വ പുരസ്‌കാരവും കെവാൾ വിഹാർ കോളനിക്ക് ലഭിച്ചു. സർക്കാർ പദ്ധതികളില്‍ തെറ്റകുറ്റങ്ങൾ കണ്ടെത്തുന്നതിന് പകരം രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ സൂക്ഷിക്കാനുള്ള കടമ ഓരോ പൗരനുമുണ്ട്. ഇതുവഴി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ആഷിഷ് ഗാർഗ് ഇടിവി ഭാരതിനോട് പറഞ്ഞു.

പ്ലാസ്റ്റിക് പുനരുപയോഗവും മാലിന്യ നിർമാർജനവും കൂടാതെ തുണിസഞ്ചി നിർമാണവും കെവാൾ വിഹാർ കോളനിയിലെ സ്ത്രീകൾക്കിടയിലുണ്ട്. ഉപയോഗശൂന്യമായ കർട്ടനുകൾ, ബെഡ്‌ഷീറ്റുകൾ എന്നിവയിൽ നിന്നും 1500ഓളം തുണി സഞ്ചികളാണ് കോളനിയിലെ സ്ത്രീകൾ നിർമിച്ചത്. പ്ലാസ്റ്റിക് കവറുകൾക്ക് ബദലാകുന്നുവെന്ന് മാത്രമല്ല കോളനിയിലെ അനവധി സ്ത്രീജനങ്ങൾക്ക് ഉപജീവന മാർഗം കൂടിയാവുകയാണ് തുണിസഞ്ചി നിർമാണമെന്ന് സ്ത്രീകൾ ഇടിവി ഭാരതിനോട് പറഞ്ഞു.

Last Updated : Jan 6, 2020, 11:43 AM IST

ABOUT THE AUTHOR

...view details