ന്യൂഡൽഹി:സഹിഷ്ണുത ഇന്ത്യയുടെയും യുഎസിന്‍റെയും ജനിതകഘടനയിൽ ഉണ്ടെങ്കിലും ഇന്ന് അത് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻ യുഎസ് നയതന്ത്രജ്ഞൻ നിക്കോളാസ് ബേൺസുമായുള്ള വീഡിയോ കോൺഫറൻസിനിടെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ഇന്ത്യയ്ക്കും യുഎസിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്നത് ഈ കാരണം കൊണ്ടാണ്. സഹിഷ്ണുത നമ്മുടെ ജനിതകത്തിലുണ്ട്. എന്നാൽ ഇന്ന് അത് നഷ്ടമാകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയ്ക്കും യുഎസിനും സഹിഷ്ണുത നഷ്ടമാകുകയാണെന്ന് രാഹുൽ ഗാന്ധി
മുൻ യുഎസ് നയതന്ത്രജ്ഞൻ നിക്കോളാസ് ബേൺസുമായുള്ള വീഡിയോ കോൺഫറൻസിനിടെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം
ചൈനയെപ്പോലുള്ള സ്വേച്ഛാധിപത്യ രാജ്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ ജനാധിപത്യ രാജ്യങ്ങളായ നമുക്ക് സ്വയം തിരുത്താൻ കഴിയുമെന്ന് നിക്കോളാസ് ബേൺസു പറഞ്ഞു. എല്ലാ ജനാധിപത്യ രാജ്യങ്ങളെയും പോലെ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളിലൂടെ നമുക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ആഫ്രിക്കൻ-അമേരിക്കക്കാരനായ ജോർജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്ന് ലോകമെമ്പാടും ഉയർന്ന പ്രതിഷേധത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിന്‍റെ വൈറൽ വീഡിയോ യുഎസിൽ ഉടനീളം പ്രതിഷേധത്തിന് കാരണമായി. കൗണ്ടി മെഡിക്കൽ എക്‌സാമിനർ അദ്ദേഹത്തിന്‍റെ മരണത്തെ നരഹത്യയായി വിധിച്ചു. ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനായ ഡെറക് ചൗവിനെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.
കൊവിഡ് -19 രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നേരത്തെ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനുമായും സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനർജിയുമായും രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു.