ബ്രിസ്‌ബെയിൻ: ഓസ്ട്രേലിയയ്ക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 328 റൺസ്. ഗാബയില്‍ ആവേശം നിറഞ്ഞു നിന്ന മത്സരത്തിലെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ ഇന്ത്യ 294 റൺസിന് എറിഞ്ഞിട്ടു. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് സ്വന്തമാക്കിയ ശാർദുല്‍താക്കൂറും ചേർന്നാണ് ഓസീസിനെ എറിഞ്ഞിട്ടത്. ഇത്തവണ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ടീമില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഒരേ ഒരു ഇന്ത്യൻ താരം കൂടിയാണ് സിറാജ്.
32 വർഷങ്ങൾക്കും 32 ടെസ്റ്റ് മത്സരങ്ങൾക്കും ശേഷമാണ് ബ്രിസ്‌ബെയിനില്‍ ഓസ്ട്രേലിയ രണ്ട് ഇന്നിംഗ്‌സിലും ഓൾഔട്ടാകുന്നത് എന്നതും ഈ മത്സരത്തിന്‍റെ പ്രത്യേകതയാണ്.
മത്സരം അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങി. എന്നാല്‍ രണ്ട് ഓവർ പന്തെറിഞ്ഞപ്പോഴേക്കും മഴയെത്തിയത് മത്സരത്തിന്‍റെ രസം കെടുത്തുന്നുണ്ട്.
ഇന്ന് നാലാം ദിനം വിക്കറ്റ് നഷ്ടമാകാതെ ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ്ക്ക് വേണ്ടി ഓപ്പണർമാർ മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാൻ പിന്നീട് എത്തിയ ബാറ്റ്‌സ്‌മാൻമാർക്കായില്ല. 55 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിലെ ടോപ്‌സ്കോറർ. വാർണർ 48 റൺസെടുത്തും ലബുഷെയിൻ 25 റൺസെടുത്തും ഗ്രീൻ 37 റൺസെടുത്തും പുറത്തായി. ഈ മത്സരം ജയിക്കുന്നവർക്ക് ബോർഡർ- ഗവാസ്‌കർ ട്രോഫി സ്വന്തമാക്കാമെന്നിരിക്കെ നാലാം ദിനം ശേഷിക്കുന്ന ഓവറുകളും അഞ്ചാം ദിനവും ഇരു ടീമുകൾക്കും നിർണായകമാണ്. ആദ്യ ടെസ്റ്റ് ഓസീസും രണ്ടാം ടെസ്റ്റ് ഇന്ത്യയും ജയിച്ചിരുന്നു. നാല് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാം മത്സരം സമനിലയിലായിരുന്നു.