ഹൈദരാബാദ്:വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അതിവേഗ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഡോക്ടറുടെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പ് നൽകിയ അദ്ദേഹം നടന്നത് 'ബീഭത്സമായ' കൃത്യമാണെന്നും പറഞ്ഞു. സംഭവത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ ആദ്യ പരസ്യ പ്രസ്താവനയാണിത്.
കുറ്റകൃത്യത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയും ചന്ദ്രശേഖര മൗനം പാലിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. അതേസമയം, സ്ത്രീകളുടെയും കുട്ടികളുടെയും അന്തസുമായി യാതൊരു വിട്ടുവീഴ്ചയും നടത്താൻ കഴിയില്ലെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. അവരെ ബഹുമാനിക്കാൻ പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പെൺകുട്ടിയെ കാണാതായ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നാരോപിച്ച് യുവതിയുടെ കുടുംബം പരാതി നൽകിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തുടർച്ചയായി പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്നും സോഷ്യൽ മീഡിയയിൽ "# ജസ്റ്റിസ് ഫോർ ദിഷ" എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാനും സൈബരാബാദ് പൊലീസ് മാധ്യമങ്ങളോട് അഭ്യർഥിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷ നൽകുന്നതിനായി ഐപിസിയും സിആർപിസിയും ഭേദഗതി ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ മകൻ സംസ്ഥാന ഐടി മന്ത്രി കെ.ടി രാമ റാവു ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഇത്രയും ഭീകരമായ അക്രമങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും കാലതാമസമില്ലാതെ വധശിക്ഷ നൽകണമെന്നും, നമ്മുടെ നിയമങ്ങളുടെയും പ്രാചീന സ്വഭാവമുള്ള ഭാഗങ്ങൾ ഭേദഗതി ചെയ്യാനുള്ള സമയമായെന്നും രാമ റാവു ട്വീറ്റ് ചെയ്തു. “അവരുടെ ബഹുമാനത്തോടും അന്തസ്സിനോടും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുത്. ഇക്കാര്യത്തിൽ സർക്കാർ കർശന നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവ നടപ്പാക്കണം. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ മോശം സമീപനം അംഗീകരിക്കാനാകില്ല", അദ്ദേഹം പറഞ്ഞു. മുൻ കോൺഗ്രസ് എംപി വി ഹനുമന്ത റാവു ഹുസൈൻ സാഗർ തടാകത്തിന് സമീപമുള്ള നെക്ലേസ് റോഡിൽ മെഴുകുതിരി ലൈറ്റ് മാർച്ചിന് നേതൃത്വം നൽകി.