ഷില്ലോങ്ങ്: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് അർദ്ധസൈനികർക്കും മറ്റ് കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥകർക്കും കൊവിഡ് സ്ഥിരീകരിച്ചു. മേഘാലയയില്‍ 316 കൊവിഡ് കേസുകളിൽ 186 പേർ അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) സൈനികരാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ ചൊവ്വാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി എ. എൽ. ഹെക്ക് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയിലെ 26 ഉദ്യോഗസ്ഥർ 21 അസം റൈഫിൾസ് ഉദ്യോഗസ്ഥര്‍ 19 ബിഎസ്എഫ് സൈനികർ എന്നിവർ കൊവിഡ് പോസിറ്റീവ് ആയവരിൽ ഉൾപ്പെടുന്നു. അസം, മണിപ്പൂർ, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അടുത്തിടെ തിരിച്ചെത്തിയിരുന്നു. മിസോറാമിൽ 238 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 159 പേർ സുഖം പ്രാപിക്കുകയും ചെയ്തു. നാഗാലാൻഡിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിരവധി ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ത്രിപുരയിൽ 200 ഓളം ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിലും എല്ലാവരും രോഗവിമുക്തരായി.