കേരളം

kerala

ജീവന് ഭീഷണിയാകുന്ന വായുമലിനീകരണം

By

Published : Nov 20, 2019, 6:32 PM IST

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കനുസരിച്ച് എയർ ക്വാളിറ്റി ഇൻഡെക്‌സ് അഞ്ഞൂറിന് മുകളില്‍ എത്തുന്നത് ഗുരുതരമായ വായു മലിനീകരണത്തെയാണ് സൂചിപ്പിക്കുന്നത്.

ഡല്‍ഹി

രാജ്യത്തെ വായു മലിനീകരണവും വായുവിന്‍റെ ഗുണനിലവാരത്തകർച്ചയും ജനങ്ങളുടെ ജീവിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ജനങ്ങളുടെ നിലവിലെ സ്ഥിതി ഇതിന് തെളിവാണ്. പ്രകൃതിവിഭവങ്ങൾക്ക് നേരെയുള്ള മനുഷ്യന്‍റെ അമിത ചൂഷണം തന്നെയാണ് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. മഴ, വെള്ളപ്പൊക്കം, വരൾച്ച, ഭൂകമ്പം, സുനാമി, ആഗോള താപനില വർദ്ധിക്കുന്നത്, സമുദ്രനിരപ്പ് ഉയരുന്നത് തുടങ്ങി അനേകം കാരണങ്ങൾ പരിസ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്. വ്യവസായവൽക്കരണം, നഗരവൽക്കരണം, വികസനം എന്നിവയുടെ മറവിൽ വൻതോതില്‍ വനനശീകരണം നടത്തുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രകൃതിക്ക് ദോഷകരമായ ഹരിതഗൃഹ വാതകങ്ങൾ പോലുള്ളവ വൻതോതില്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളാൻ തുടങ്ങിയത് വായുവും ജലവും മലിനമാക്കി. മനുഷ്യരാശിയുടെ വികസനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങൾ അവന്‍റെ തന്നെ നിലനില്‍പ്പിന് ഭീഷണിയാകാൻ തുടങ്ങിയിരിക്കുന്നു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള എയർ ക്വാളിറ്റി ഇൻഡെക്‌സ് (എക്യുഐ) അപകടകരമാം വിധമാണ് ഉയര്‍ന്നുകൊണ്ടിരുന്നത്. ഭൂമിശാസ്ത്രപരമായ കാരണങ്ങൾ മലിനീകരണ തോത് ഉയരുന്നതിന് ഒരു ചെറിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും മനുഷ്യനിർമ്മിത ഘടകങ്ങളാണ് ഈ വിപത്തിന് പ്രധാന കാരണം. ദീപാവലി ആഘോഷങ്ങൾക്കായി പടക്കം പൊട്ടിച്ചത് ഡല്‍ഹിയിൽ എയർ ക്വാളിറ്റി ഇൻഡെക്സ് 500 പോയിന്‍റിലേക്ക് ഉയരുന്നതിന് ഇടയാക്കി. 500 ന് മുകളിലുള്ള എക്യുഐ വളരെ അപകടകരമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.

വായു മലിനീകരണം ഡല്‍ഹിയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചു. മുഖത്ത് മാസ്‌ക് ധരിക്കാതെ ആളുകൾക്ക് പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥയാണ്. ഡല്‍ഹിയില്‍ മാത്രമല്ല ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം ഗുരുതര പ്രശ്‌നമായി തീര്‍ന്നിരിക്കുകയാണ്. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കത്തിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം മൂലം രാജ്യവ്യാപകമായി മരണങ്ങള്‍ 23 ശതമാനം വർധിച്ചിട്ടുണ്ട്. മലിനമായ വായു ശ്വസിക്കുന്നത് മൂലം എട്ടില്‍ ഒരാൾ മരിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മലിനവായു ശ്വസിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഡല്‍ഹിയില്‍ ശ്വാസകോശ, ഹൃദയ രോഗങ്ങൾ വർധിക്കുമെന്ന് എയിംസ് മുന്നറിയിപ്പ് നൽകിയിരുന്നു. എയർ ക്വാളിറ്റി ഇൻഡെക്സ് സർവേയിൽ പങ്കെടുത്ത 180 രാജ്യങ്ങളിൽ ഇന്ത്യ അവസാന സ്ഥാനത്താണ്. ഇന്ത്യയിലെ മൂന്നിൽ രണ്ട് നഗരങ്ങളും ഗ്യാസ് ചേമ്പറുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. 153 രാജ്യങ്ങളും 11,258 ശാസ്ത്രജ്ഞരും അടങ്ങുന്ന അന്താരാഷ്ട്ര സമിതി കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനുപകരം കര്‍ഷകര്‍ ബദൽ മാർഗങ്ങൾ സ്വീകരിക്കണം. വായുവിന്‍റെ ഗുണനിലവാരം മോശമായ സ്ഥലങ്ങളിൽ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നതിന് പകരം മില്ലറ്റ് പോലുള്ള വിളകൾ കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കണം. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ-ഇരട്ട നിയന്ത്രണം ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും ഇതിനേക്കാൾ മികച്ച ബദല്‍ മാര്‍ഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്. പൊതുഗതാഗതം ശക്തിപ്പെടുത്തേണ്ടതുണ്ട്. വിഷവാതകങ്ങൾ പുറന്തള്ളുന്ന വ്യവസായശാലകൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണം. മലിനീകരണത്തിന്‍റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കണം. ഓസ്‌ട്രേലിയ, ബാർബഡോസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ എയർ ക്വാളിറ്റി ഇൻഡെക്‌സ് മികച്ചതാണ്. ഈ രാജ്യങ്ങൾ വായുമലിനീകരണ തോത് കുറക്കാൻ ചെയ്യുന്ന പ്രവൃത്തികൾ ഇന്ത്യ പിന്തുടരുകയും അവ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം.

ABOUT THE AUTHOR

...view details