ചണ്ഡിഗഡ്: പതിനഞ്ചുകാരിയായ അൻമോൾ ബേരിയായിരുന്നു കഴിഞ്ഞ ദിവസം ഫിറോസ്‌പൂരിലെ ഡെപ്യൂട്ടി കമ്മീഷണര്‍. ഭിന്നശേഷിക്കാരിയായ അൻമോളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഫിറോസ്‌പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദർ ഗെയ്ന്ദ് ഒപ്പം നിന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാവുക എന്ന തന്‍റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് പതിനൊന്നാം ക്ലാസുകാരിയായ അൻമോൾ.
ആഗ്രഹം സഫലീകരിച്ചു; ഒരു ദിവസത്തേക്ക് ഡെപ്യൂട്ടി കമ്മീഷണറായി ഭിന്നശേഷിക്കാരി
സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ സെമിനാറില്‍ മികച്ച പ്രകടനം കാഴ്ചവച്ച അന്‍മോളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വാക്കുകൊടുത്തിരുന്നു.
സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ സെമിനാറില്‍ വച്ചാണ് അൻമോൾ തന്‍റെ ആഗ്രഹം ഡെപ്യൂട്ടി കമ്മീഷണറോട് പറയുന്നത്. സെമിനാറില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചാണ് അൻമോൾ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. ആ വേദിയില്‍ വച്ച് തന്നെ കമ്മീഷണര്‍ അൻമോളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാമെന്ന് വാക്ക് കൊടുത്തു. തുടര്‍ന്ന് അൻമോളെ തന്‍റെ ഓഫീസിലേക്ക് ക്ഷണിക്കുകയും ജോലികളില്‍ ഒപ്പം ചേര്‍ക്കുകയും ചെയ്‌തു. പഠനത്തില്‍ മിടുക്കിയായ അൻമോൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. എന്നാല്‍ അത്തരം തടസങ്ങളെയെല്ലാം വെല്ലുവിളിച്ചാണ് അൻമോൾ തന്‍റെ ആഗ്രഹങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നത്.