ന്യൂഡല്‍ഹി:രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് തടയുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ബിക്കാജി കാമ പ്ലേസ് മെട്രോ സ്റ്റേഷന് സമീപത്തുവെച്ചാണ് മാര്‍ച്ച് തടഞ്ഞത്. ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നതിന്‍റെ ഭാഗമായി സ്ഥലത്ത് വലിയ പൊന്നീസ് സന്നാഹം സജ്ജമായിരുന്നു .എല്ലാ കവാടങ്ങളും അടക്കുകയും ജലപീരങ്കി, കണ്ണീര്‍വാതകം തുടങ്ങി എല്ലാ സജ്ജീകരണങ്ങളോടെയുമായിരുന്നു പൊലീസ് മാര്‍ച്ചിനെ നേരിട്ടത്. വിദ്യാര്‍ഥികള്‍ ബാരിക്കേടുകള്‍ തകര്‍ക്കാനും അകത്തേക്ക് പ്രവേശിക്കാനും ശ്രമം നടത്തിയെങ്കിലും പൊലീസ് ശക്തമായി പ്രതിരോധിച്ചു. തുടര്‍ന്നാണ് സ്ഥലത്ത് പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത് . ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. നിലവിലെ ഫീസ് വര്‍ധന, വൈസ് ചാന്‍സലര്‍ രാജിവെക്കുക, പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ഥികളുടെ മാര്‍ച്ച്
മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു.
അതേസമയം ജെഎന്‍യു ക്യാമ്പസിനുള്ളില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂണിവേഴ്‌സിറ്റി ഭരണത്തെ അധ്യാപകരും പിന്തുണക്കുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഒക്ടോബര്‍ 28 മുതലാണ് ഫീസ് വര്‍ധവിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന് തുടക്കം കുറിക്കുന്നത്. എം.എച്ച്.ആർ.ഡിയുടെ ഉന്നതാധികാര സമിതി പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം പ്രശ്നപരിഹാരത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇന്ന് വീണ്ടും രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്.