ന്യൂഡൽഹി:1999ലെ ജാർഖണ്ഡ് കൽക്കരി ബ്ലോക്ക് ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസര്‍ക്കാരിലെ മുന്‍ മന്ത്രി ദിലീപ് റേയ്ക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ഐപിസി 409 ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാര ക്രിമിനൽ ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് റേയെ ഒക്ടോബർ 6ന് പ്രത്യേക ജഡ്ജി ഭാരത് പരാശർ ശിക്ഷിച്ചിരുന്നു.
കൽക്കരി മന്ത്രാലയത്തിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ ബാനർജി, നിത്യ നന്ദ ഗൗതം, കാസ്ട്രോൺ ടെക്നോളജീസ് ലിമിറ്റഡ് (സിടിഎൽ), ഡയറക്ടർ മഹേന്ദ്ര കുമാർ അഗർവല്ല, കാസ്ട്രോൺ മൈനിംഗ് ലിമിറ്റഡ് (സിഎംഎൽ) എന്നിവരെയും കോടതി ശിക്ഷിച്ചു.
1999ൽ കൽക്കരി മന്ത്രാലയത്തിന്‍റെ പതിനാലാമത്തെ സ്ക്രീനിങ് കമ്മിറ്റി കാസ്ട്രോൺ ടെക്നോളജീസ് ലിമിറ്റഡിന് അനുകൂലമായി ജാർഖണ്ഡിലെ ഗിരിദി ജില്ലയിൽ 105.153 ഹെക്ടർ ദേശസാൽകൃതവും ഉപേക്ഷിക്കപ്പെട്ടതുമായ കൽക്കരി ഖനന പ്രദേശം അനുവദിച്ചതാണ് കേസ്. ഒക്ടോബർ 14ന് ശിക്ഷയുടെ അളവ് സംബന്ധിച്ച വാദത്തിനിടെ മുൻ കേന്ദ്രമന്ത്രിക്ക് ജീവപര്യന്തം തടവ് നൽകണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.