അമരാവതി:തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിന് മുമ്പ് മുഖ്യമന്ത്രിയായി താമസിക്കാനുള്ള വീടും ഓഫീസും നിര്‍മ്മിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി . ഹൈദരാബാദില്‍ നിന്ന് ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയിലേക്കാണ് റെഡ്ഡി തന്‍റെ കർമ്മ മണ്ഡലം മാറ്റുന്നത്. അമരാവതിയിലെ തദേപ്പള്ളിയില്‍ ഒരു ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച വസതിയുടെയും ഓഫീസിന്റെയും ഉദ്ഘാടനം ഫെബ്രുവരി 27ന് നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുമ്പ് മെയ് 21 നാണ് ഗൃഹപ്രവേശനം.
വിജയമുറപ്പ്; ഫലപ്രഖ്യാപനത്തിന് മുമ്പ് മുഖ്യമന്ത്രി വസതി ജഗൻ മോഹൻ റെഡ്ഡി പണിതു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിടിപി നേതാവുമായ എൻ ചന്ദ്രബാബു നായിഡു അഞ്ച് വർഷമായി വാടകക്കെടുത്ത ബംഗ്ലാവിൽ താമസിക്കുമ്പോളാണ് ഫലപ്രഖ്യാപനത്തിന് മുന്നേ ജഗന്‍ മോഹന്‍ റെഡ്ഡി പുതിയ വസതിയും ഓഫീസും പണികഴിപ്പിച്ചത്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിടിപി നേതാവുമായ എൻ ചന്ദ്രബാബു നായിഡു അഞ്ച് വർഷമായി വാടകക്കെടുത്ത ബംഗ്ലാവിൽ താമസിക്കുമ്പോഴാണ് ഫലപ്രഖ്യാപനത്തിന് മുന്നേ ജഗന്‍ മോഹന്‍ റെഡ്ഡി പുതിയ വസതിയും ഓഫീസും പണികഴിപ്പിച്ചത്. ആന്ധ്രപ്രദേശിന്‍റെ പുതിയ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏകോപിപ്പിച്ചിരുന്നത് ബഞ്ചാര ഹില്‍സിലെ ലോട്ടസ് പോണ്ടിലെ പാര്‍ട്ടി ഓഫീസില്‍ നിന്നായിരുന്നു. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട യോഗങ്ങളും വാർത്താസമ്മേളനങ്ങൾ നടന്നിരുന്നതും ഹൈദരാബാദിലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച പാര്‍ട്ടി, പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അമരാവതിയിലേക്ക് കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ബഞ്ചാര ഹില്‍സിലെ ഓഫീസില്‍ നിന്ന് ഫര്‍ണിച്ചറുകളും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പുതിയ ഓഫീസിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സാധനങ്ങളെല്ലാം പുതിയ പാര്‍ട്ടി ഓഫീസില്‍ എത്തിക്കും. അതിന് ശേഷം ഹൈദരാബാദില്‍ പാര്‍ട്ടി ഓഫീസ് ഉണ്ടായിരിക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് ആന്ധ്രപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. ടി ഡി പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടന്ന സംസ്ഥാനത്ത് മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലത്തിനൊപ്പമെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും ഫലം പുറത്തുവരൂ.