ന്യൂഡൽഹി: എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ മരണത്തില്‍ രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം അറിയിച്ചു. എസ്‌പിബിയുടെ വിയോഗത്തിലൂടെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്‌ടമാണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ഓരോ വീടുകളിലും പരിചിതമാണ് അദ്ദേഹത്തിന്‍റെ പേരും ശബ്‌ദവുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ പ്രാർഥന എസ്‌പിബിയുടെ കുടുംബത്തിനൊപ്പം ഉണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
എസ്‌പിബിയുടെ മരണം ദുഖമുണ്ടാക്കുന്നതാണെന്നും സംഗീതത്തിലൂടെയും ശബ്‌ദത്തിലൂടെയും എന്നും നമ്മുടെ ഓർമകളിൽ അദ്ദേഹം നിലനിൽക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ പറഞ്ഞു.
എസ്‌പിബിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും സംഗീതലോകത്തിന് വലിയ നഷ്‌ടമാണ് അദ്ദേഹത്തിന്‍റെ മരണത്തിലൂടെ സംഭവിച്ചതെന്നും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിൽ പറഞ്ഞു.
സംഗീത രംഗത്തെ ഇതിഹാസമായ എസ്‌പിബിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു. തലമുറകളോളം അദ്ദേഹം ശബ്‌ദം ഓർമിക്കപ്പെടുമെന്നും മമതാ ബാനർജി ട്വിറ്ററിൽ പറഞ്ഞു.
എസ്‌പിബിയുടെ മരണത്തിലെ ഞെട്ടൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ട്വിറ്ററിൽ പങ്കുവെച്ചു. മനോഹരമായ ശബ്‌ദത്തിലൂടെ രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കാൻ സാധിച്ച പ്രതിഭയാണ് എസ്‌പിബിയെന്ന് കെ. ചന്ദ്രശേഖർ റാവു ട്വിറ്ററിൽ കുറിച്ചു.