കേരളം

kerala

ETV Bharat / bharat

യെദ്യൂരപ്പയെ കർണാടക മുഖ്യമന്ത്രിയായി ഇന്ന് പ്രഖ്യാപിക്കും

ഇന്ന് ബിജെപി നിയമസഭാ കക്ഷി യോഗം ചേർന്ന് ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും

By

Published : Jul 24, 2019, 10:42 AM IST

Updated : Jul 24, 2019, 12:48 PM IST

കർണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: വീണ്ടും കർണാടക മുഖ്യമന്ത്രിയാകാനൊരുങ്ങി ബി എസ് യെദ്യൂരപ്പ. ഇന്ന് ബിജെപി നിയമസഭാ കക്ഷി യോഗം ചേർന്ന് യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും. നാളെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നുമാണ് ബിജെപി ദേശീയ നേതൃത്വം നൽകുന്ന സൂചന. നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നത്. ബിജെപി സർക്കാർ രൂപീകരിക്കുന്ന സാഹചര്യത്തില്‍ മുബൈയിലുള്ള വിമത എംഎൽഎമാർ ഇന്ന് ബെംഗളൂരുവിലെത്തും.

18 ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ, വിശ്വാസവോട്ടിൽ പരാജയപ്പെട്ടാണ് 14 മാസം നീണ്ടുനിന്ന എച്ച് ഡി കുമാരസ്വാമി സർക്കാർ കഴിഞ്ഞ ദിവസം രാജിവെച്ചത്. ആകെയുള്ള 204 എംഎൽഎമാരിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിലെ 99 പേർ വിശ്വാസ പ്രമേയത്തിൽ സർക്കാരിനെ പിന്തുണച്ചപ്പോൾ 105 പേർ എതിർത്തു. തുടർന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാത്രി ഒമ്പത് മണിയോടെ രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലക്ക് രാജി സമർപ്പിച്ചു. രാജി സ്വീകരിച്ച ഗവർണർ പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. രാജി സമർപ്പിച്ച ശേഷം 'താൻ തിരിച്ചടി നൽകും' എന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം വോട്ടെടുപ്പിൽ പങ്കെടുക്കാത്തതിന് ബിഎസ്‌പി എംഎൽഎ എൻ മഹേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഴിമതിയാൽ ഭാരമേറിയ സർക്കാരാണ് പുറത്തായതെന്ന് വോട്ടെടുപ്പിന് ശേഷം ബിജെപി പ്രതികരിച്ചു. കർഷകരാണ് ബിജെപി സർക്കാരിന്‍റെ മുൻഗണന. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കും, പാർട്ടി പ്രവർത്തകരുടെ ആഘോഷങ്ങൾക്കിടയിൽ യെദ്യൂരപ്പ പറഞ്ഞു. അതേസമയം നെറികെട്ട കുതിര കച്ചവടത്തിലൂടെയാണ് ബിജെപി വിജയിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. കർണാടക നിയമസഭയിലെ നിലവിലെ സംഭവവികാസങ്ങളിൽ മനംമടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാൻ തയാറാണെന്നും വിശ്വാസപ്രമേയ ചർച്ചയ്ക്കിടെ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. അതിനിടെ ബെംഗളൂരുവിൽ അടുത്ത രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ‌ പ്രഖ്യാപിച്ചു. ബെംഗളൂരു റേസ് കോഴ്‍സ് റോഡിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് നിരോധനാജ്ഞ പ്രഖ്യാപനത്തിലേക്ക് നയിച്ചത്.

Last Updated : Jul 24, 2019, 12:48 PM IST

ABOUT THE AUTHOR

...view details