പട്‌ന: കൊവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പലായനങ്ങളുടെ ദുരന്തമുഖം വ്യക്തമാക്കുകയാണ് ബിഹാറില്‍ നിന്നുള്ള ദൃശ്യങ്ങള്‍. മരിച്ചുവീണ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ബാലന്‍റെ ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിക്കുന്നതാണ്. ബിഹാറില്‍ ശ്രമിക് ട്രെയിനില്‍ യാത്ര ചെയ്‌തിരുന്ന യുവതിയാണ് വിശപ്പും ദാഹവും മൂലം മരണപ്പെട്ടത്. രക്ഷപ്പെട്ട കുഞ്ഞാണ് അമ്മ മരിച്ചതറിയാതെ മൃതദേഹത്തെ വിളിച്ചുണര്‍ത്താൻ ശ്രമിക്കുന്നത്.
മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ബാലൻ; പലായനത്തിന്‍റെ ദുരന്തമുഖം
യുവതി പട്ടിണി മൂലമാണ് മരിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു
അഹമ്മദാബാദില്‍ നിന്നും സഹോദരന്‍ മുഹമ്മദ് വാസിറിന്‍റെ കൂടെ യാത്ര ചെയ്യുകയായിരുന്നു അര്‍വിന ഖാട്ടൂന്‍ എന്ന യുവതിയാണ് മരിച്ചത്. അഹമ്മദാബാദില്‍ നിന്നും ബിഹാറിലേക്ക് വരികയായിരുന്നു മുപ്പത്തഞ്ചുകാരിയായ യുവതിയും കുടുംബവും. ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിയ യുവതി മെയ് 23നുള്ള ശ്രമിക് ട്രെയിനിലാണ് നാട്ടിലേക്ക് തിരിച്ചത്. മൂന്ന് മണിയോടെ ട്രെയിന്‍ മുസാഫര്‍പുര്‍ സ്റ്റേഷനിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ റെയില്‍വെ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മുഹമ്മദ് ഇര്‍ഷാദ് എന്ന ബാലനും സമാന സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. അച്ഛനോടൊപ്പം അഹമ്മദാബാദില്‍ നിന്ന് മെയ് 25 നാണ് മുഹമ്മദ് ഇര്‍ഷാദ് യാത്ര പുറപ്പെട്ടത്. യാത്രക്കിടെ ആരോഗ്യനില വഷളായ കുട്ടിയും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് മരിക്കുകയായിരുന്നു. കുട്ടിക്ക് നേരത്തെ അസുഖങ്ങളുണ്ടായിരുന്നുവെന്ന് മുസാഫര്‍പുര്‍ റെയില്‍വെ ഡിഎസ്‌പി പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുകയാണ്.