ഹുബ്ബള്ളി:മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്‍റെ അപ്രതീക്ഷിത രാജി പാർട്ടിയിൽ വലിയ നഷ്‌ടങ്ങൾ ഉണ്ടാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബിജെപിയുടെ മുൻനിര നേതാവായിരുന്നു ഷെട്ടാർ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പാർട്ടി പല അവസരങ്ങളിലും പല നിർണായക തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഇപ്പോൾ ഈ നഷ്‌ടങ്ങളുടെ നിയന്ത്രണത്തിന് ഒരു തന്ത്രം ഉണ്ടാക്കാൻ പോവുകയാണെന്നും ബൊമ്മൈ വ്യക്‌തമാക്കി.
'മോദിയുടെ നേതൃത്വത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ബിജെപിയിൽ നടക്കുന്നത്. യെദ്യൂരപ്പ നമുക്ക് മാതൃകയാണ്. അതുപോലെ ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജഗദീഷ് ഷെട്ടാറിന് പാർട്ടിയിൽ വലിയ പദവി നൽകാമെന്ന് അറിയിച്ചിരുന്നു. പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ തലത്തിൽ സ്ഥാനം നൽകാമെന്ന് അദ്ദേഹത്തിന് വാഗ്‌ദാനം നൽകിയിരുന്നു.
ഇക്കാര്യങ്ങൾ ഇന്നലെ ചർച്ച ചെയ്‌ത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും രാജി പ്രഖ്യാപിച്ച ഷെട്ടാറിന്‍റെ തീരുമാനം വേദനാജനകമാണ്. ലിംഗ സമുദായത്തിന് ഏറ്റവും കൂടുതൽ സീറ്റുകൾ നൽകിയത് ബിജെപിയാണ്. എല്ലാ സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്.' - ബസവരാജ് ബൊമ്മൈ വ്യക്‌തമാക്കി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആറ് തവണ എംഎൽഎയായ ജഗദീഷ് ഷെട്ടാര്‍ രാജിക്കാര്യം അറിയിച്ചത്. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ഷെട്ടാർ ബിജെപിയുമായി ഇടഞ്ഞത്.