മുംബൈ:മഹാരാഷ്ട്രയിൽ കൊവിഡ് മരണങ്ങൾവർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുംബൈയിലെ ഖബര്‍സ്ഥാൻ അടച്ചനിലയിൽ. വഡാല മുസ്ലിം സുന്നി ഖബര്‍സ്ഥാനാണ് മൃതദേഹങ്ങൾ കുഴിച്ചിടാനുള്ള സ്ഥല പരിമിതി കാരണം അടച്ചുപൂട്ടേണ്ടി വന്നത്. ഖബര്‍സ്ഥാനില്‍ ആകെ 1,132 ശവക്കുഴികൾ അടങ്ങുന്ന ഒമ്പത് പ്ലോട്ടുകളാണുള്ളത്. ഇതിൽ 128 ശവക്കുഴികൾ കുട്ടികൾക്കായും 165 ശവക്കുഴികൾ കൊവിഡ് ബാധിച്ച് മരിച്ചവർക്കായും 839 എണ്ണം സാധാരണ ആളുകളെ സംസ്കരിക്കാനായും മാറ്റിവച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 18 മാസത്തിനുള്ളിൽ 1,000 മൃതദേഹങ്ങൾ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുന്നതിനായി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ 809 ശവക്കുഴികൾ മാത്രമാണുള്ളതെന്നും മൃതദേഹങ്ങൾ സമസ്കരിക്കുന്നതിൽ അധികൃതർ വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാണ് ശ്മാശാനം അടച്ചുപൂട്ടാൻ കാരണം.
മൃതദേഹങ്ങൾ അഴുകാൻ 18 മാസമെടുക്കുമെന്നാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ (ബിഎംസി) അഭിപ്രായം. എന്നാൽ സംസ്ഥാനത്ത് കൊവിഡ് മരണം പ്രതിദിനം വർധിച്ചു കൊണ്ടിരിക്കുമ്പോൾ 12 മാസത്തിനുള്ളിൽ ശവക്കുഴികൾ കുഴിക്കാൻ നിർബന്ധിതരാകുന്നെന്നും അധികൃതർ പറയുന്നു. രാജ്യത്ത കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ 40 മൃതദേഹങ്ങൾ വരെ സംസ്കരിച്ചിരുന്ന ശ്മശാനങ്ങളിൽ ഇപ്പോൾ 70 മൃതദേഹങ്ങളാണ് എത്തുന്നതെന്നും അധികാരികൾ പറയുന്നു.