കേരളം

kerala

ETV Bharat / bharat

ഭക്ഷ്യ വിഷബാധയെന്ന് സംശയം; കോളജ് ഹോസ്‌റ്റലിലെ മെസ്സില്‍ ഭക്ഷണം കഴിച്ച 300 ഓളം വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

ആന്ധ്രാപ്രദേശ് ശ്രീകാകുളം ജില്ലയിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് നോളജ് ആന്‍റ് ടെക്‌നോളജിയിലെ ഹോസ്‌റ്റല്‍ മെസ്സില്‍ ഭക്ഷണം കഴിച്ച 300 ഓളം ഐഐഐടി വിദ്യാര്‍ഥികളെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

By

Published : Nov 6, 2022, 9:59 PM IST

food poison  students hospitalized  Rajiv Gandhi  University  ആന്ധ്രാപ്രദേശ്  ശ്രീകാകുളം  രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി  യൂണിവേഴ്‌സിറ്റി  മെസ്സില്‍ ഭക്ഷണം കഴിച്ച  വിദ്യാര്‍ഥി  ഐഐഐടി  ആശുപത്രി
ഭക്ഷ്യ വിഷബാധയെന്ന് സംശയം; കോളജ് ഹോസ്‌റ്റലിലെ മെസ്സില്‍ ഭക്ഷണം കഴിച്ച 300 ഓളം വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

ശ്രീകാകുളം (ആന്ധ്രാപ്രദേശ്): അസ്വസ്ഥതകളെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജിലെ ഹോസ്‌റ്റലില്‍ താമസിക്കുന്ന 300 ഓളം ഐഐഐടി വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശ്രീകാകുളം ജില്ലയിലെ എച്ചർലയിലുള്ള രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് നോളജ് ആന്‍റ് ടെക്‌നോളജിയിലെ ഹോസ്‌റ്റലില്‍ താമസിക്കുന്ന 300 ഓളം ഐഐഐടി വിദ്യാര്‍ഥികളെയാണ് ഭക്ഷ്യ വിഷബാധയെന്ന സംശയത്തോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അസ്വസ്ഥതകള്‍ കണ്ട ഭൂരിഭാഗം കുട്ടികളെയും യൂണിവേഴ്‌സിറ്റി കാമ്പസിലെ ഡിസ്‌പന്‍സറിയിലും കുറച്ചുപേരെ പ്രദേശത്തെ മറ്റ് ആശുപത്രികളിലേക്കും മാറ്റി.

സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്‌ടര്‍ ശ്രീകേഷ് ബി ലത്‌കര്‍, ആര്‍ഡിഒ ബി.ശാന്തി, ജില്ലാ മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ബോദേപ്പള്ളി മീനാക്ഷി എന്നിവര്‍ ഐഐഐടി കാമ്പസിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. കാമ്പസും, അകത്തുള്ള മെസ്സുകള്‍, ഡോര്‍മെറ്ററികള്‍ ക്ലാസ്‌മുറികള്‍ എന്നിവ സംഘം പരിശോധിക്കുകയും അസുഖ ബാധിതരായ കുട്ടികളുമായി വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. ഭക്ഷണമോ വെള്ളമോ മലിനമാണോ എന്ന് പരിശോധിക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളിലേക്കും അയച്ചു.

വെള്ളിയാഴ്‌ച കാലത്ത് ഹോസ്‌റ്റലിലെ മെസ്സില്‍ നിന്ന് പ്രാതല്‍ കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് വയറുവേദന, ഛര്‍ദ്ദി, തലകറക്കം എന്നിവയുണ്ടായത്. തുടര്‍ന്ന് പത്ത് മണിയോടെ തന്നെ പലരും കാമ്പസിലെ ഡിസ്‌പന്‍സറികളില്‍ ചികിത്സക്കെത്തി. എന്നാല്‍ പിന്നീട് വിദ്യാര്‍ഥികള്‍ കൂടുതലായെത്തിയതോടെ കാമ്പസ് അധികൃതര്‍ ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അതേസമയം ഹോസ്‌റ്റലിലെ മെസ്സില്‍ നിന്ന് ചപ്പാത്തിയും ചീഞ്ഞ മുട്ടയും കഴിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരമെങ്കിലും ഇതില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ ആന്ധ്രാപ്രദേശ് ശിശു സംരക്ഷണ കമ്മിഷന്‍ (എപിഎസ്‌സിപിസിആര്‍) നടത്തിയ അന്വേഷണത്തില്‍ ഭക്ഷ്യ വിഷബാധയെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ സംഭവം തുടക്കം മുതല്‍ നിഷേധിച്ച ഐഐഐടി ഡയറക്‌ടര്‍ പിന്നീട് മാധ്യമങ്ങള്‍ കാമ്പസിനകത്ത് എത്തിയതോടെയാണ് വിവരം വെളിപ്പെടുത്തി രംഗത്തെത്തിയത്.

ABOUT THE AUTHOR

...view details