ബെംഗളൂരു: പത്താംക്ലാസുകാരൻ കാർ ഉണ്ടാക്കിയാല്‍ അത് റോഡില്‍ ഓടിക്കാൻ കഴിയുമോ? എഞ്ചിൻ ഇല്ലാത്ത കാർ എങ്ങനെ പ്രവർത്തിക്കും? ഇങ്ങനെ ഏത് ചോദ്യങ്ങൾക്കും ഉത്തരമുണ്ട് 15 വയസുകാരൻ അൻഷ്യാ റാവുവിന്. കർണാടകയിലെ ബെലെഗാവി സ്വദേശിയായ അന്‍ഷ്യാ റാവുവിന് കുട്ടിക്കാലം മുതല്‍ക്കേ കാർ നിർമിക്കണമെന്നായിരുന്നു ആഗ്രഹം. തുടക്കത്തില്‍ അച്ഛൻ വിനായക റാവു എതിർത്തുവെങ്കിലും അവന്‍റെ താല്‍പ്പര്യവും ബുദ്ധിയും തിരിച്ചറിഞ്ഞ് ബിസിനസുകാരനായ അച്ഛൻ 10000 രൂപ നല്‍കി. അതോടെ അൻഷ്യ ഉഷാറായി. ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും സഹായം അൻഷ്യ തേടി. ലോക്ക് ഡൗൺ കാലം പരമാവധി പ്രയോജനപ്പെടുത്തിയ അൻഷ്യ എഞ്ചിനും ഗിയറും ഇല്ലാത്തതും, ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്നതുമായ കാർ നിർമിച്ചു. ഗൂഗിളും യൂട്യൂബും നല്‍കാത്ത വിവരങ്ങൾ അൻഷ്യ സ്വയം ഗവേഷണം നടത്തി കണ്ടെത്തി.
അന്‍ഷ്യാ റാവുവിന്‍റെ കാറിന് എഞ്ചിൻ വേണ്ട: ബാറ്ററിയില്‍ അത്‌ഭുതം സൃഷ്ടിച്ച് 15 വയസുകാരൻ
ലോക്ക് ഡൗൺ കാലം പരമാവധി പ്രയോജനപ്പെടുത്തിയ അൻഷ്യ എഞ്ചിനും ഗിയറും ഇല്ലാത്തതും, ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്നതുമായ കാർ നിർമിച്ചു.
വാതിലുകള്‍, ബോണറ്റ്, ടയറുകള്‍, മറ്റ് ആവശ്യമായ വസ്തുക്കള്‍ എന്നിവയെല്ലാം ഫാക്ടറിയില്‍ നിന്നും ശേഖരിച്ചു. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചതിനു ശേഷം അവന്‍ കാര്‍ വെല്‍ഡ് ചെയ്യാന്‍ ആരംഭിച്ചു. കാറിന്‍റെ പ്രധാന പ്രത്യേകത അതിന് ഇരുവശങ്ങളിലുമുള്ള റിയര്‍ വ്യൂ മിററിനു പകരം രണ്ട് കാമറകളാണുള്ളത്. ഇരു വശങ്ങളിലെയും കാമറകള്‍ക്ക് പുറമെ അതിന് മുന്നിലും പിന്നിലും ഓരോ കാമറകള്‍ കൂടി ഉണ്ട്. ഈ കാമറകളുടെയെല്ലാം ഡിസ്‌പ്ലേ സ്റ്റിയറിങ്ങിനു അരികിലായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. 12 വാള്‍ട്ടിന്‍റെ നാല് ബാറ്ററികളാണ് കാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. നാല് മണിക്കൂര്‍ നേരം ബാറ്ററി ചാര്‍ജ്ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ വരെ ഓടിക്കാം. 1.20 ലക്ഷം രൂപയാണ് കാറിന്‍റെ വിലയെന്ന് അന്‍ഷ്യാ റാവു പറയുന്നു. ഏത് റോഡിലും ഓടാൻ അൻഷ്യയുടെ കാർ റെഡിയാണ്. പെയിന്‍റ് ചെയ്ത് മനോഹരമാക്കിയ കാർ ആരെയും ആകർഷിക്കും.