കോഴിക്കോട്: സംസ്ഥാനം കൊടുംചൂടിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി മാസം തന്നെ ചൂട് അസഹനീയമായപ്പോൾ സുഖവാസ കേന്ദ്രങ്ങളെ കുറിച്ചാണ് ആളുകളുടെ ചിന്ത. അങ്ങനെ പ്രകൃതിഭംഗി ആസ്വദിക്കാനും കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം.
തുഷാരഗിരി എന്ന വാക്കിന്‍റെ അർഥം 'മൂടൽമഞ്ഞിൽ പൊതിഞ്ഞ കൊടുമുടി" എന്നാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.
തുഷാരഗിരി വെള്ളച്ചാട്ടത്തിലേയ്ക്ക് എത്താൻ എളുപ്പമാണെങ്കിലും മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താന്‍ കുറച്ച് സാഹസം വേണം. ട്രക്കിംഗ് പൂർത്തിയാക്കിയ ശേഷം തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒരു മുങ്ങിക്കുളി പാസാക്കിയാൽ മനസും ശരീരവും തണുക്കും. ഇവിടെ നിന്ന് കാട്ടിലൂടെ നടന്ന് വൈത്തിരിയിലെത്താം. സാഹസത്തിന് താത്‌പര്യമുള്ളവർക്ക് ഈ വഴിയിലൂടെ വയനാട്ടിലേയ്ക്ക് ഒരു ദീർഘദൂര നടത്തവും ആവാം.


ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ട് അരുവികൾ കൂടിച്ചേർന്നതാണ് ചാലിപ്പുഴ. ഇത് മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി പതിക്കുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരു വന്നത്. മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്‍റെ പൊക്കം.
തുഷാരഗിരി വനമേഖലയിൽ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷം മുമ്പ് അന്യംനിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഇതിൽ പ്രധാന ഇനമാണ്. റബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്.
സാഹസിക മലകയറ്റക്കാർ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു. തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്.



പരിസ്ഥിതി ടൂറിസത്തിനും സംരക്ഷണത്തിനും സമർപ്പിച്ചിരിക്കുന്ന ഒരു പ്രദേശത്തിന്‍റെ ഭാഗമായതിനാൽ കേരള വനം വകുപ്പാണ് തുഷാരഗിരിയുടെ മേൽനോട്ടം കൈകാര്യം ചെയ്യുന്നത്. സുസ്ഥിര ടൂറിസം രീതികൾക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം ഗൈഡഡ് ടൂറുകളും വിദ്യാഭ്യാസ പരിപാടികളും സന്ദർശകർക്ക് പ്രാദേശിക സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകളും നൽകുന്നു.
ഈ സംരംഭങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല, ഉത്തരവാദിത്ത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ്. തുഷാരഗിരിയുടെ ഭംഗി വരും തലമുറകൾക്ക് മങ്ങലേൽക്കാതെ കൈമാറാൻ വനം വകുപ്പ് ആവശ്യമായതെല്ലാം ചെയ്‌തു വരുന്നുണ്ട്. വിദേശികളും ഇതര സംസ്ഥാനക്കാരും ദിനംപ്രതി എത്തുന്ന ഒരു കേന്ദ്രമായും തുഷാരഗിരി മാറിക്കഴിഞ്ഞു.
പതിയിരിക്കുന്ന അപകടങ്ങൾ..
നിരവധി പേർ അപകടത്തിൽപ്പെടുകയും ചിലരുടെ ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌ത പ്രദേശമാണിത്. പശ്ചിമഘട്ടത്തിന്‍റെ ചെരുവിൽ പുഴകളിൽ നിറയെ ഭീമാകാരമായ പാറക്കെട്ടുകളും ഉരുണ്ട ചെറുപാറകളുമാണ്. പുഴയിലെ വെള്ളത്തിൽ ഒഴുക്കിനൊത്താണ് നീന്തേണ്ടത് എന്ന കാര്യം പലർക്കും അറിയില്ല.
പാറക്കെട്ടുകളിലെ വഴുവഴുപ്പു കാരണം പലപ്പോഴും പലരും വെള്ളത്തിൽ വീഴാറുണ്ട്. നീന്താനറിയുന്നവർപോലും ഈ മേഖലയിൽ വെള്ളത്തിലെ ചുഴികളിൽ പെട്ടാൽ രക്ഷപ്പെടാറില്ല. ശക്തമായ ഒഴുക്കു മാത്രമല്ല ഇവിടെ വില്ലനാവുന്നത്. പാറകൾക്കടിയിലേക്കാണ് ചുഴികളിൽ പെടുന്നവർ വെള്ളത്തിലൂടെ ചെന്നടിയുന്നത്.


അതിൽ അകപ്പെട്ടാൽ തലപുറത്തേക്കിട്ട് ശ്വാസമെടുക്കാൻ സാധിക്കില്ല. മലയോരമേഖലയിലെ പുഴകളിലെ വെള്ളത്തിന് തണുപ്പു കൂടുതലാണ്. അതുകൊണ്ട് മഴയില്ലാത്ത സാധാരണ സമയത്തുപോലും പുഴകളിൽ ഇറങ്ങുന്നവർക്ക് പേശികൾ കോച്ചിപ്പിടിക്കുന്നതു പതിവാണ്. ഇതും വലിയ അപകടങ്ങൾക്കു കാരണമാവാറുണ്ട്.
എത്തിച്ചേരാം..
കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്ന് 48.5 കിലോ മീറ്റർ സഞ്ചരിക്കണം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 50.5 കിലോ മീറ്റർ ആണ് തുഷാരഗിരിയിലേക്കുള്ള ദൂരം. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 54.3 കിലോ മീറ്റർ അകലമുണ്ട്.
Also Read:പ്രകൃതി ഭംഗി തുളുമ്പുന്ന ഒരിടം; തെളിനീരുറവയായ പുഴയിലെ നീരാട്ട്, യാത്ര നിലമ്പൂരിലേക്കായാലോ?