തിരുവനന്തപുരം: ജലാശയങ്ങള്‍ കൊണ്ട് സമ്പുഷ്‌ടമാണ് തലസ്ഥാനം. പ്രകൃതി ഒരുക്കിയ ഹരിതാഭയുടെ പങ്ക് നുണയാന്‍ മൈലുകള്‍ താണ്ടി തണ്ണീര്‍ത്തടങ്ങള്‍ തേടിയെത്തുന്ന ദേശാടന പക്ഷികളുടെ ഇഷ്‌ട താവളവുമാണ് തിരുവനന്തപുരം. എന്നാല്‍ ജലപക്ഷികളുടെ പറുദീസയായിരുന്ന ആക്കുളം കായലില്‍ പക്ഷികളുടെ എണ്ണം അതിഭീകരമായി കുറയുന്നവെന്നും തണ്ണീര്‍തടങ്ങളുടെ സംരക്ഷണം അത്യാവശ്യമാണെന്നും പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറും വനം വന്യജീവി വകുപ്പിന്‍റെ സോഷ്യല്‍ ഫോറസ്‌ട്രി ഡിവിഷനും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തൽ. ജില്ലയില്‍ നീര്‍പക്ഷികളുടെ സാന്നിധ്യം സ്ഥിരമായി കണ്ടു വരുന്ന 11 തണ്ണീർത്തടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ കണക്കെടുപ്പ് ജനുവരിയിലായിരുന്നു പൂര്‍ത്തിയാക്കിയത്. മുന്‍ വര്‍ഷം കണ്ടെത്തിയ 13 ഇനം നീര്‍പക്ഷികളും ഇത്തവണ കണ്ടെത്താനായിലെന്നും പുതുതായി 13 ഇനം നീര്‍പക്ഷികളെ കണ്ടെത്തായെന്നും പക്ഷി നിരീക്ഷകരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട 62 അംഗ സംഘം നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായി.
വെള്ളായണി കായല്‍, പുഞ്ചക്കരി മേഖലകളില്‍ മാത്രം 33 ഇനം നീര്‍പക്ഷികളെയാണ് കണ്ടെത്തിയത്. ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശമായി അന്താരാഷ്‌ട്ര തണ്ണീര്‍ത്തട സംരക്ഷണ സംഘടനയായ വെറ്റ്‌ലാന്‍ഡ്‌സ് ഇന്‍റര്‍നാഷണല്‍ പറയുന്ന അരുവിക്കര അണക്കെട്ട് പ്രദേശത്ത് മനുഷ്യ ഇടപെടലും ശബ്‌ദ കോലാഹലങ്ങളും കാരണം പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 5,412 നീര്‍പക്ഷികളെയാണ് കണക്കെടുപ്പില്‍ പക്ഷിനിരീക്ഷണ സംഘം കണ്ടെത്തിയത്. 2023ല്‍ നടത്തിയ കണക്കെടുപ്പില്‍ ഇത് 5398 ആയിരുന്നു. 70 ഇനം നീര്‍പക്ഷികളെയായിരുന്നു അന്ന് കണക്കെടുപ്പ് സംഘം രേഖപ്പെടുത്തിയത്.
അവര്‍ണനീയം ഈ വൈവിധ്യം
കാലാവസ്ഥ വ്യതിയാനവും മനുഷ്യ ഇടപെടലും തണ്ണീര്‍ത്തടങ്ങളുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്ന് ഏഷ്യന്‍ വെറ്റലാന്‍ഡ്‌സ് ബേര്‍ഡ്‌സ് സര്‍വേ എന്ന പേരില്‍ നടത്തിയ കണക്കെടുപ്പ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പക്ഷികളുടെ എണ്ണം രേഖപ്പെടുത്തിയത് കഠിനംകുളം കായലിലാണ്. 31 ഇനങ്ങളിലായി 1302 പക്ഷികളെയാണ് ഇവിടെ നിരീക്ഷകര്‍ കണ്ടെത്തിയത്.
102 വലിയ കൊറ്റികളായ ചേരാക്കൊക്കന്മാര്‍, 21 തെറ്റിക്കൊക്കന്മാര്‍, 335 ചെറിയ നീര്‍ക്കാക്കകള്‍, 107 കിന്നരി നീര്‍ക്കാക്കകള്‍ എന്നിവയാണ് കഠിനംകുളത്ത് നിന്ന് മാത്രം കണ്ടെത്തിയത്. പുഞ്ചക്കരിയില്‍ 363 പക്ഷികളെയും വെള്ളായണിയില്‍ 453 പക്ഷികളെയും കണ്ടെത്തി. തെക്കന്‍ കേരളത്തില്‍ പ്രജനനം നടത്താത്ത താമസക്കാരായി കണക്കാക്കുന്ന വലിയ കൊറ്റികളായ ചേരാക്കൊക്കന്മാരുടെ കൂട്ടമായ സാന്നിധ്യവും വെള്ളായണി കായല്‍ പരിസരത്ത് രേഖപ്പെടുത്തി. അപൂര്‍വമായ കാണപ്പെടുന്ന പുഴ ആളയെയും കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
പൂവാര്‍ അഴിമുഖത്ത് കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ രേഖപ്പെടുത്താത്ത ചെറിയ കടല്‍ ആള, തവിട്ടുതലയന്‍ കടല്‍ക്കാക്ക, ചെറിയ കടല്‍ക്കാക്ക, വലിയ കടല്‍ക്കാക്ക എന്നിവരെ കണ്ടതായി നിരീക്ഷകര്‍ റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ സ്ഥലത്തെ സ്ഥിര സാന്നിധ്യമായിരുന്ന ചെറുമണല്‍ക്കോഴി, മംഗോളിയന്‍ മണല്‍ക്കോഴി, വലിയ മണല്‍ക്കോഴി, തിരക്കാടകള്‍ തുടങ്ങിയവയുടെ അസാന്നിധ്യവും സൂചിപ്പിക്കുന്നു. ആറ്റിങ്ങല്‍ പഴഞ്ചിറ പ്രദേശത്തെ തണ്ണീര്‍ത്തടങ്ങളില്‍ 38 പള്ളിചുണ്ടന്‍ താറാവുകളെയും 150 പട്ടവാലന്‍ ഗോഡ്വിറ്റുകളെയും കണ്ടെത്തി. ആക്കുളം കായല്‍ പ്രദേശത്ത് അതിഭീകരമായി പക്ഷികളുടെ സാന്നിധ്യം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തടാകത്തിന് സമീപത്തുള്ള ഭൗമ ശാസ്‌ത്ര പഠന കേന്ദ്രം ക്യാമ്പസിലെ ജലാശയത്തില്‍ 550 ഓളം ചൂളന്‍ എരണ്ടകളുടെ സാന്നിധ്യം കണ്ടെത്തി. ആക്കുളം കായലും പ്രദേശത്തെ കടല്‍തീരത്തും മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പക്ഷി സാന്നിധ്യം കുറവാണ് രേഖപ്പെടുത്തിയെങ്കിലും 265 വയല്‍കോതി കത്രികകളുടെ കൂട്ടം, തവിട്ടുതലയന്‍ കടല്‍ക്കാക്കകള്‍, ചെറിയ കടല്‍ക്കാക്കകള്‍, വലിയ കടല്‍ക്കാക്കകള്‍ എന്നിവയെയും കണ്ടെത്തി.
നഗര മധ്യത്തിലും നീര്‍ക്കാടകള്‍, കരിമ്പന്‍ കാടക്കൊക്കുകള്‍, പുള്ളിക്കാടക്കൊക്കുകള്‍ എന്നിവയെ സംഘം നിരീക്ഷിച്ചു. അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടവാലന്‍ ഗോഡ്വിറ്റ്, പാതിരിക്കൊക്ക്, ചേരക്കോഴി, പുഴ ആള എന്നിവയുടെ സാന്നിധ്യം സംഘം നിരീക്ഷിക്കാന്‍ തെരഞ്ഞെടുത്ത ജില്ലയിലെ 11 തണ്ണീര്‍ത്തടങ്ങളിലും കണ്ടെത്തി. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന്‍റെ പ്രാധാന്യമാണ് ഇത് വെളിവാക്കുന്നതെന്ന് ഡബ്ല്യു ഡബ്ല്യുഎഫിന്‍റെ സീനിയര്‍ എഡ്യൂക്കേഷന്‍ ഓഫിസര്‍ ശിവകുമാര്‍ പറഞ്ഞു.
ALSO READ: 'ഗൂഗിൾ ജെമിനി' ഇനി മലയാളത്തിലും; എഐ അസിസ്‌റ്റൻ്റില്‍ ഒന്‍പത് ഇന്ത്യന്‍ ഭാഷകൾ കൂടി ഉൾപ്പെടുത്തി