പ്രണയം നടിച്ച് കാമുകനെ വഞ്ചിച്ച് കൊന്നതിന് തൂക്കിലേറ്റാൻ വിധിച്ച ഗ്രീഷ്‌മ കേസാണ് കേരളം തകൃതിയായി ചർച്ച ചെയ്യുന്നത്. വിധി വന്നതോടെ വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ. അപൂർവങ്ങളിൽ അപൂർവമെന്ന് വിധി എഴുതിയ കേസിൽ ഗ്രീഷ്‌മ തൂക്കുകയറിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കൗമാരക്കാർക്കിടയിലുണ്ടായ പ്രണയപ്പകയും ക്രൂര പ്രതികാരങ്ങളുമൊക്കെ വാർത്തകളിൽ വലിയ രീതിയിൽ നിറഞ്ഞു നിൽക്കാറുമുണ്ട്.
ഗ്രീഷ്‌മയുടേത് പ്രണയ നിരസനമല്ല മറിച്ച് പങ്കാളിപോലും അറിയാതെ സമർഥമായി ഒഴിവാക്കാൻ ശ്രമിച്ച കൊലപാതകമാണ്. ആന്തരികാവയവങ്ങള്‍ അഴുകിയ നിലയിൽ ഏകദേശം പതിനൊന്നോളം ദിവസം ഷാരോണ്‍ മരണത്തോട് മല്ലിട്ടു. മരിക്കുമ്പോള്‍ പോലും അവൻ ഗ്രീഷ്‌മയെ തള്ളിപ്പറഞ്ഞിരുന്നില്ല.
പ്രണയ പങ്കാളിയെ ക്രൂരമായി കൊന്ന കേരളത്തിലെ കൗമാരക്കാരെ അത്ര പെട്ടന്നൊന്നും മലയാളികള്‍ മറക്കാൻ സാധ്യതയില്ല. പല കേസുകളിലും വിധി കാത്ത് കിടക്കുന്ന കുറ്റവാളികള്‍ ഏറെയാണ്. ആസിഡ് ഒഴിച്ചും കത്തിച്ചും വെട്ടിയുമെല്ലാം കൊന്നു കളഞ്ഞ കൗമാര കൊലയാളികള്‍. ഇതുവരെ വാർത്തകളിൽ നിറഞ്ഞ് നിന്നതിൽ അവസാനത്തേതാണ് ഗ്രീഷ്‌മ.

പാല സെൻ്റ് തോമസ് കോളജ് വിദ്യാർഥിനി നിഥിന കൊലക്കേസ്
പാല സെൻ്റ് തോമസ് കോളജ് വിദ്യാർഥി അഭിഷേക് സഹപാഠിയും സുഹൃത്തുമായിരുന്ന നിഥിനയെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുകളഞ്ഞു. ഒരാഴ്‌ച ആസൂത്രണം ചെയ്‌ത് കൊലപാതകം നടത്തിയെന്നാണ് പൊലീസ് കുറ്റപത്രം. 2021 ഒക്‌ടോബർ ഒന്നിനാണ് പാലാ സെൻ്റ് തോമസ് കോളജില്‍ പരീക്ഷ എഴുതാനെത്തിയ വൈക്കം സ്വദേശിയായ നിഥിന മോള്‍ ദാരുണമായി കൊല്ലപ്പട്ടത്. മുന്‍ കാമുകനുമായി വീണ്ടും അടുത്തുവെന്ന സംശയമാണ് പ്രതിയായ അഭിഷേക് ബൈജുവിനെ കഴുത്തറുത്ത് കൊല്ലാന്‍ പ്രേരിപ്പിച്ചത്.
പ്രണയപ്പകയിൽ ദൃശ്യയെ കുത്തി കൊന്നു
വിവാഹാഭ്യര്‍ഥന നിരസിച്ചതിൻ്റെ വൈരാഗ്യത്തില്‍ 22കാരിയായ ദൃശ്യയെ 2022ലാണ് സുഹൃത്ത് വിനീഷ് വീട്ടിൽ കയറി കുത്തി കൊന്നത്. രാവിലെ രണ്ടാം നിലയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന ദൃശ്യയെ വിളിച്ചുണര്‍ത്തിയായിരുന്നു അരുംകൊല. പ്രതിയായ വിനീഷ് വിനോദ് ദൃശ്യയുടെ നെഞ്ചില്‍ പലവട്ടം കുത്തിയാണ് മരണം ഉറപ്പിച്ചത്.

വ്യക്തമായ പദ്ധതി തയാറാക്കിയായിരുന്നു കൊലപാതകിയുടെ ഓരോ നീക്കവും. കൃത്യം നടത്തുമ്പോള്‍ എതിർക്കാനാരുമില്ലെന്ന് ഉറപ്പിക്കാനായി ദൃശ്യയുടെ പിതാവ് ബാലചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള കടയക്ക് തീയിട്ടു. അതിനാൽ തന്നെ പ്രതി കണക്കുകൂട്ടിയത് പോലെ സംഭവ സമയം ദൃശ്യയും സഹോദരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ എട്ട് മണിയോടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി രണ്ടാം നിലയിലേക്ക് കത്തിയുമായി എത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന ദൃശ്യയെ വിളിച്ചുണര്‍ത്തി പലവട്ടം കുത്തി. നിലവിളി ഉയര്‍ന്നതോടെ ഇയാളെ പിടിച്ചുമാറ്റാനെത്തിയ സഹോദരി ദേവശ്രീക്കും കുത്തേറ്റു. ശരീരമാസകലം കുത്തേറ്റ ദൃശ്യ തല്‍ക്ഷണം മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിഷ്‌ണുപ്രിയയെ കൊന്നത് കഴുത്തറുത്ത്
പാനൂർ വള്ള്യായിയിലെ വിഷ്‌ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്. 2022 ഒക്‌ടോബർ 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആണ്‍ സുഹൃത്തിൻ്റെ പ്രഹരത്തിൽ 29 കുത്തുകളാണ് വിഷ്‌ണുപ്രിയ ഏറ്റു വാങ്ങിയത്. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്.

സംഭവത്തിൻ്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. കൃത്യമായ പ്ലാനുകളോടെയാണ് പ്രതി ശ്യാംജിത്ത് വിഷ്‌ണുപ്രിയയെ ആക്രമിച്ചത്. മരണം ഉറപ്പാക്കിയാണ് പ്രതി ശ്യംജിത്ത് കത്തി താഴെ ഇട്ടത്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല എന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു.
പ്രണയപ്പകയിൽ യുവ ഡോക്‌ടറെ വെടിവച്ച് കൊന്നു
കോതമംഗലത്ത് ഡെൻ്റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്. 2021 ജൂലൈ 30നാണ് രഖിൽ മാനസയെ വെടിവച്ച് കൊന്നത്. താമസസ്ഥലത്തെത്തിയാണ് മാനസയെ വകവരുത്തിയത്. പ്രതി ആത്മഹത്യ ചെയ്തെങ്കിലും കൃത്യം നടത്താൻ സഹായിച്ച മുഴുവൻ പേരെയും പൊലീസ് കണ്ടെത്തിയിരുന്നു. മാനസയെ വക വരുത്തിയതിന് ശേഷം തൊട്ട് പിന്നാലെ പ്രതി രഖില്‍ ആത്മഹത്യ ചെയ്‌തിരുന്നു.

പ്രണയം നിരസിച്ചതിന് അച്ഛനമ്മമാർ നോക്കിനിൽക്കെ പെണ്‍കുട്ടിയെ തീയിട്ട് കൊന്നു
കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടാണ് ദേവിക എന്ന പെൺകുട്ടി പ്രണയപ്പകയുടെ ഇരയായത്. കാക്കനാട് സ്വദേശിനിയായ ദേവികയെ മിഥുൻ എന്ന യുവാവ് പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലുകയായിരുന്നു. ദേവികയോടൊപ്പം മിഥുനും പൊള്ളലേറ്റ് മരിച്ചു. ദേവികയുടെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറിയാണ് കൊലപാതകം. അച്ഛനമ്മമാർ നോക്കിനിൽക്കെയാണ് അവൾ വെന്ത് മരിച്ചത്.
കുത്തി പരിക്കേൽപ്പിച്ച ശേഷം നീതുവിനെ തീകൊളുത്തിക്കൊന്നു
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് എഞ്ചിനിയറിങ് വിദ്യാര്‍ഥിനി നീതുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസാണിത്. 2019 ഏപ്രില്‍ നാലിനാണ് സംഭവം. ഐടി കമ്പനിയില്‍ ജീവനക്കാരനായ നിധീഷ്, കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്.

പുലര്‍ച്ചെ ബൈക്കില്‍ നീതുവിൻ്റെ വീടിൻ്റെ പിന്‍വശത്തെത്തിയ പ്രതി പിന്‍വാതിലിലൂടെ വീട്ടില്‍ കയറി കുളിമുറിയില്‍ കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്.
വർഷങ്ങള്‍ക്കിടയിൽ കേരളം ഞെട്ടലോടെ ചർച്ച ചെയ്‌ത ചില കൗമാര കൊലപാതകങ്ങളാണ് ഇവയെല്ലാം. പ്രണയപ്പകയിലും നൈരാശ്യത്തിലും ചെയ്‌ത കൊലപാതകങ്ങളിലും ചിലത് മാത്രമാണിത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജയിലിൽ കഴിയുന്നതും ജീവപര്യന്തം ശിക്ഷിച്ചതും വിചാരണ ഇതുവരെ തുടങ്ങാത്തതുമായ കേസുകളുണ്ട് ഇവയിൽ. പ്രണയപ്പകയിൽ വെട്ടിയും കഴുത്തറുത്തും കത്തിച്ചുമെല്ലാം കൊന്ന് പ്രതികാരം തീർക്കുന്ന കമിതാക്കള്‍. പലരും വിധിയും കാത്ത് ഇപ്പോഴും അഴിക്കുള്ളിലാണ്.