തൃശൂർ: ലോക്ക് ഡൗൺ കാലത്ത് പല പ്രവൃത്തികളിലൂടെയും കൗതുകം ജനിപ്പിച്ചവരാണ് കുട്ടികൾ. കുഞ്ഞു നാവിലൂടെ പൊതുവിജ്ഞാനം പങ്കുവെച്ചും ചുമരുകളിൽ വർണങ്ങൾ ചാലിച്ചും പാഴ്‌വസ്‌തുക്കളിൽ വിസ്‌മയം തീർത്തുമെല്ലാം കുട്ടികൾ ലോക്ക് ഡൗൺ വേളകൾ ഉപയോഗപ്രദമാക്കി. എന്നാൽ ഈ ലോക്ക് ഡൗണിൽ കർഷകനാവാൻ പ്രായം ഒരു മാനദണ്ഡമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കളരിപറമ്പ് യു.പി സ്‌കൂളിലെ നാലാം ക്ലാസുകാരൻ കിച്ചുവെന്ന കൃഷ്‌ണ നിവേദ്. തൃശൂർ മതിലകം സ്വദേശിയായ ഈ കൊച്ചുമിടുക്കൻ തന്‍റെ ഒമ്പതാം വയസിൽ തന്നെ മികച്ച രീതിയിൽ കൃഷി ചെയ്യുമെന്ന് മാത്രമല്ല, 'ടെക് 4 വ്ലോഗ്' എന്ന യൂട്യൂബ് ചാനലിലൂടെ കൃഷിപാഠങ്ങൾ മറ്റുള്ളവർക്ക് പങ്കുവക്കുകയും ചെയ്യുന്നു. ലോക്ക് ഡൗൺ പ്രമാണിച്ച് 'കൃഷി ചലഞ്ചാ'ണ് കിച്ചു മുന്നോട്ടുവച്ചത്. തന്‍റെതായ കണ്ടുപിടിത്തങ്ങളിലൂടെ കയ്‌പമംഗലം നിയോജക മണ്ഡലത്തിലെ കുട്ടി ശാസ്‌ത്രനെന്ന വിശേഷണവും കിച്ചു സ്വന്തമാക്കിയിട്ടുണ്ട്.
ഒരോ ദിവസവും വ്യത്യസ്‌തമായ കൃഷിയിനങ്ങളാണ് കൃഷി ചലഞ്ചിലൂടെ കിച്ചു പകർന്നു നൽകുന്നത്. ചലഞ്ച് ഏറ്റെടുക്കുന്നവർ ഏറെയും കുട്ടികൾ തന്നെയെന്നതാണ് മറ്റൊരു പ്രത്യേകത. ഇവർ കൃഷി ചെയ്‌തയിനങ്ങളുടെ ദൃശ്യങ്ങളും, കിച്ചു നട്ടുപിടിപ്പിച്ച വിളകൾ നാമ്പെടുക്കുന്നതും വളരുന്നതുമെല്ലാം ടെക് 4 വ്ലോഗിലെ അവതരണത്തിലൂടെ കിച്ചു പ്രദർശിപ്പിക്കുന്നു. വീഡിയോകൾ തയ്യാറാക്കുന്നതിനും കൃഷിയിൽ സഹായിക്കാനുമെല്ലാം കിച്ചുവിന്‍റെ മാതാപിതാക്കൾ പൂർണ പിന്തുണയുമായി കൂടെയുണ്ട്. ലോക്ക് ഡൗണിന് ശേഷം കൃഷി അറിവുകൾ വിപുലമായി ജനങ്ങളിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കിച്ചു.