തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിലെ 40 സിസിടിവിയിലെ ദൃശ്യങ്ങൾ എൻഐഎ പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇരിക്കുന്ന നോർത്ത് ബ്ലോക്ക്, കന്‍റോൺമെന്‍റ് ഗെയ്റ്റ് എന്നിവിടങ്ങളിലെ 40 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക. നേരത്തെ സെക്രട്ടേറിയറ്റിലെ മുഴുവൻ ക്യാമറകളിലെയും ഒരു വർഷത്തെ ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ അത്രയും ദൃശ്യങ്ങൾ പകർത്തൻ പുതിയ ഹാർഡ് ഡിസ്ക്കുകൾ വാങ്ങാൻ ഒരു കോടിയോളം രൂപ ചെലവ് വരുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഇതേ തുടർന്നാണ് 40 ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കുന്നത്. ഇതിനായി 70 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് വിലയിരുത്തൽ. ദൃശ്യങ്ങൾ പകർത്താൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ ഉടൻ ടെൻഡർ വിളിക്കും. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗത്തെ ഇതിനായി പൊതുഭരണ വകുപ്പ് ചുമതലപ്പെടുത്തി.
സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് കേസ് പ്രതികൾ സെക്രട്ടേറിയറ്റിൽ എത്തിയിരുന്നോ എന്നു പരിശോധിക്കാനാണ് എൻഐഎ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിന് സെക്രട്ടേറിയറ്റിലെ ഉന്നതർ ആരേങ്കിലും സഹായം നൽകിയോ എന്ന് കണ്ടെത്താനാണിത്.