പത്തനംതിട്ട : പത്തനംതിട്ട ഡിസിസി ഓഫിസിന് മുന്നില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്‌ത സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അന്വേഷണ കമ്മിഷന്‍. പത്തനംതിട്ട ഡിസിസി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് കൈമാറി. തുടരന്വേഷണത്തിന് പൊലീസിനെ സമീപിക്കാനാണ് ശുപാര്‍ശ.
യൂത്ത് കോണ്‍ഗ്രസ് ആറന്മുള അസംബ്ലി മണ്ഡലത്തിന്‍റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് കരിങ്കൊടി കെട്ടാന്‍ ഉപയോഗിച്ചതായി കമ്മിഷന് മുന്നില്‍ ഹാജരായ സാക്ഷികള്‍ മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ ആംബുലന്‍സ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.
ഡിസിസി ഓഫിസ് പരിസരം നന്നായി അറിയാവുന്നവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28ന് രാത്രി മുതല്‍ ഓഗസ്റ്റ് 29 രാവിലെ വരെ സാക്ഷി മൊഴികളില്‍ പരാമര്‍ശിക്കപ്പെടുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഫോണ്‍ രേഖകകള്‍ പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Read More: ഡിസിസി അധ്യക്ഷ പട്ടിക; പത്തനംതിട്ടയിൽ പ്രതിഷേധ പോസ്റ്ററുകൾ
തുടരന്വേഷണത്തിനായി ജില്ല കോണ്‍ഗ്രസ് നേതൃത്വം പൊലീസില്‍ പരാതി നല്‍കുമെന്നാണ് സൂചന. ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍ ചെയര്‍മാനും ഏഴംകുളം അജു, സതീഷ് ചാത്തങ്കരി എന്നിവര്‍ അംഗങ്ങളുമായ കമ്മിഷനാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറും.
ഡിസിസി പ്രസിഡന്‍റായി പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഗസ്റ്റ് 28നാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡന്‍റിന് പുറമെ പിജെ കുര്യൻ, ആന്റോ ആന്റണി എംപി എന്നിവർക്കെതിരെയും രാജീവ് ഭവന് മുന്നില്‍ പോസ്റ്ററുകളുണ്ടായിരുന്നു.