മലപ്പുറം: നവീകരിച്ച കോട്ടക്കുന്ന് വിനോദ ഉദ്യാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു. വിനോദസഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചിലവിലാണ് ഉദ്യാനം നിർമിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. കൊവിഡ് മഹാമാരി അതിജീവിക്കുന്നതോടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മിറാക്കിള്‍ ഗാര്‍ഡന്‍, സൈക്കിള്‍ ട്രാക്ക്, പാര്‍ട്ടി ഡക്ക്, എഫ്.എം റേഡിയോ സംവിധാനം, നടപ്പാതകള്‍, ആകര്‍ഷകമായ ഉദ്യാനം, വര്‍ണ്ണ വൈവിധ്യങ്ങളോടെയുള്ള പൂച്ചെടികള്‍, ശലഭ ഉദ്യാനം, ജലസേചനത്തിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ഡ്രിപ്പ് ഇറിഗേഷന്‍ തുടങ്ങി വിവിധ പദ്ധതികളാണ് വികസന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കോട്ടക്കുന്ന് വിനോദ ഉദ്യാനത്തില്‍ നടപ്പാക്കിയിരിക്കുന്നത്. തീര്‍ത്തും പ്രകൃതി സൗഹൃദമായി സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് രണ്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. കോട്ടക്കുന്നിലെ ഡിടിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ പി.ഉബൈദുള്ള എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച് ജമീല, കൗണ്‍സിലര്‍മാരായ ഒ.സഹദേവന്‍, വിനോദ് കല്ലിടുമ്പില്‍, സലീന റസാഖ്, ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പാലൊളി കുഞ്ഞുമുഹമ്മദ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.