കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ വീർപ്പുമുട്ടിച്ച് രാഷ്ട്രീയ ഇടപെടലും യൂണിയൻ അതിപ്രസരവും. ഉയർന്ന ഉദ്യോഗസ്ഥരെയും സൂപ്രണ്ടിനെയും നോക്കുകുത്തിയാക്കി യൂണിയൻ നേതാക്കളും താഴെക്കിടയിലുള്ള രാഷ്ട്രീയക്കാരും യഥേഷ്‌ടം കാര്യങ്ങൾ നീക്കുകയാണെന്ന ആക്ഷേപം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളജിലാണ് ഈ അവസ്ഥ.
ഇടത് വലത് യൂണിയനുകളാണ് പല പ്രശ്‌നങ്ങളും രൂക്ഷമാക്കുന്നത്. ഇത് ചോദ്യം ചെയ്യാനോ ഇടപെടാനോ സൂപ്രണ്ട് അടക്കമുള്ളവർ ഇറങ്ങിത്തിരിച്ചാൽ അവർക്കെതിരെ പ്രക്ഷോഭം നടത്തുന്നതാണ് ഇവിടുത്തെ സ്ഥിരം രീതി. എന്തെങ്കിലും നടപടി എടുത്താൽ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കി ചാടിക്കാനും യൂണിയനുകാർ മടിക്കില്ല. പ്രത്യേകിച്ച് പദവി ഒന്നുമില്ലാത്ത ഏറ്റവും താഴേക്കിടയിലുള്ള, നേതാക്കൾ എന്ന് സ്വയം കരുതുന്നവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാര്യങ്ങൾ തീരുമാനിക്കുന്നത്.
അതിക്രമത്തിനും ചൂട്ടുപിടിച്ച്: യൂണിയൻ അതിപ്രസരത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രോഗിയെ പീഡിപ്പിച്ച അറ്റൻഡർക്കെതിരെ നടപടി എടുത്തപ്പോൾ കണ്ടത്. പ്രതിയെ രക്ഷപ്പെടുത്താൻ യൂണിയൻ അംഗങ്ങൾ ഒന്നടങ്കം രംഗത്തിറങ്ങി. പരാതി പിൻവലിക്കാൻ പരാതിക്കാരിയായ സ്ത്രീക്ക് മേൽ സമ്മർദം ചെലുത്തി. ഇതിനെതിരെ ശബ്‌ദമുയർത്തിയ മറ്റൊരു സ്‌റ്റാഫിനെ ഒറ്റപ്പെടുത്താനും എൻജിഒ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ കച്ചകെട്ടി ഇറങ്ങി.
സൂപ്രണ്ടിനു പോലും ഒരു നടപടിയെടുക്കാനോ മിണ്ടാനോ പറ്റാത്ത അവസ്ഥയാണ് മെഡിക്കൽ കോളജിൽ നിലവിലുള്ളത്. ഡോക്ടർമാരുടെ ഇടപെടലുകളിലൂടെയാണ് പല കേസുകളിലും പരാതി വരുന്നതും പൊലീസ് ഇടപെടുന്നതും. അതിനിടെ പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ശ്രമിച്ച കേസിലെ പ്രതികളെ ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി അതിജീവിതയ്ക്ക് മേൽ സമ്മർദം ചെലുത്തിയതിനാണ് കേസെടുത്തത്. നഴ്‌സിങ് അസിസ്‌റ്റന്‍റ് ഉൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണ വിധേയയമായി ഇവരെ സസ്പെന്‍ഡ് ചെ്യതെങ്കിലും നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുളള തുടർനടപടികളൊന്നും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടില്ല.
ഇടത് സംഘടനാപ്രവർത്തകരായ പ്രതികളെ സംരക്ഷിക്കാനാണ് നീക്കമെന്നും ഇവർക്ക് അനുകൂല റിപ്പോർട്ട് തയ്യാറാക്കാൻ പുതിയ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കാൻ നീക്കം നടക്കുന്നെന്നും ആരോപണവുമുണ്ട്.
രാഷ്‌ട്രീയം നല്‍കുന്ന സുരക്ഷ: പ്രതികളിലൊരാൾ സിപിഎം പോഷക സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തക കൂടിയാണ്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. പ്രതിയെ തിരിച്ചറിയാൻ നിർണായക മൊഴി നൽകിയ നഴ്‌സിങ് ഓഫീസറെ എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും നടപടിയൊന്നുമായില്ല. ഇവർ സൂപ്രണ്ടിന് നൽകിയ പരാതി, പ്രിൻസിപ്പാളിന് കൈമാറുക മാത്രമാണ് ചെയ്‌തത്.
ഗൗരവമേറിയ പരാതിയായിട്ടു പോലും തത്ക്കാലം പൊലീസിന് കൈമാറേണ്ടതില്ലെന്നാണ് മെഡി.കോളജ് അധികൃതരുടെ നിലപാട്. വ്യാജ ആരോപണമെന്നും കോൺഗ്രസ് അനുകൂലിയായ നഴ്‌സിങ് ഓഫീസറുടെ പരാതി രാഷ്ട്രീയ ലക്ഷ്യം വച്ചെന്നും എൻജിഒ യൂണിയൻ ആരോപിക്കുന്നു.
ഭരണത്തിൻ്റെ പിൻബലത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുത്തില്ലെങ്കിൽ വിഷയങ്ങൾ വഷളാകും എന്നാണ് ആശുപത്രിയിലെ ഉയർന്ന ഉദ്യോഗസ്ഥരും ഡോക്‌ടർമാരും പങ്കുവെക്കുന്നത്.