കണ്ണൂർ: തലശ്ശേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ ബസിന് മോട്ടോർ വാഹന വകുപ്പിന്‍റെ പിഴ. സിഗ്മ എന്ന സ്വകാര്യ ബസിനാണ് 10000 രൂപ പിഴയിട്ടത്. ബസിന്‍റെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാവിലെ വിദ്യാർഥികളെ മഴയത്ത് നിർത്തിയത്.
മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുൻപ് മാത്രമേ വിദ്യാർഥികളെ ബസിനുള്ളിൽ കയറാൻ അനുവദിക്കൂ എന്നതായിരുന്നു ബസ് തൊഴിലാളികളുടെ 'അലിഖിത നിയമം'. മഴയത്ത് ബസിന് മുന്നിൽ കാത്തിരിക്കുന്ന വിദ്യാർഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് തലശ്ശേരിയിൽ നിന്നുള്ള സംഭവം പുറംലോകമറിഞ്ഞത്. കോഴിക്കോട് നിന്ന് കണ്ണൂരിലേയ്‌ക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാൻഡിലെത്തിയപ്പോഴാണ് സംഭവം നടന്നത്.
നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോൾ മാത്രമാണ് വിദ്യാർഥികളെ ബസിൽ കയറാൻ അനുവദിച്ചത്. അതുവരെ അവർ മഴ നനഞ്ഞ് ഡോറിന് സമീപം കയറാൻ കാത്ത് നിൽക്കുകയായിരുന്നു.