എറണാകുളം: സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വെട്ടിത്തറ മോർ മിഖായേൽ പള്ളിയിൽ പ്രവേശിക്കാനായി ഓർത്തഡോക്‌സ് വിഭാഗമെത്തി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളി തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യവുമായി മൂന്നു വൈദികരുടെ നേതൃത്വത്തില്‍ ഇരുപതോളം ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് പള്ളിയില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഓർത്തഡോക്‌സ് വിഭാഗത്തെ യാതൊരു കാരണവശാലും പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യാക്കോബായ വിശ്വാസികൾ. പള്ളിയുടെ ഗേറ്റ് പൂട്ടി യാക്കോബായ സഭാ വിശ്വാസികൾ മുദ്രാവാക്യം വിളികളുമായി പള്ളിക്കുള്ളിൽ നിലയുറപ്പിച്ചു. പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്നും യാക്കോബായ വിശ്വാസികൾ പറഞ്ഞു. തുടര്‍ന്ന് ഓർത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയില്‍ നിന്നും മടങ്ങി.
സംഘർഷ സാധ്യത കണക്കിലെടുത്ത് മൂവാറ്റുപുഴ ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓർത്തഡോക്‌സ് സംഘത്തോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ഓർത്തഡോക്സ് വിഭാഗം മടങ്ങിപ്പോകാന്‍ തീരുമാനിച്ചത്. വെട്ടിത്തറ പള്ളി ഇടവകയിലെ 286 കുടുംബങ്ങളിൽ പത്തിൽ താഴെ മാത്രം അംഗങ്ങളാണ് ഓർത്തഡോക്സ് വിഭാഗത്തിലുള്ളത്.