ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ പോരടിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരം നാളെ തുടങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതലാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയരായ ഇന്ത്യ 1-0ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് വിജയിച്ചത്. നാഗ്‌പൂരിലെ വിജയത്തിന് സ്‌പിന്‍ കരുത്തായിരുന്നു ടീമിനെ തുണച്ചതെന്ന് പറയാം. ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ ജഡേജ എറിഞ്ഞിട്ടപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍ അശ്വിന് മുന്നിലാണ് ഓസീസ് താരങ്ങള്‍ വീണത്.
മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത് എന്നീ ബാറ്റര്‍മാര്‍ക്കൊഴികെ മറ്റാര്‍ക്കും ആദ്യ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായിരുന്നില്ല. ഡല്‍ഹിയിലേക്ക് രണ്ടാം മത്സരം എത്തുമ്പോഴും സ്‌പിന്‍ ബോളിങ് തന്നെ കളിയുടെ വിധി പറയുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മൂന്ന് സ്‌പിന്നര്‍മാരെ ഓസ്‌ട്രേലിയ കളത്തിലിറക്കി പരമ്പരയില്‍ തിരികെയെത്താനും സാധ്യതയുണ്ട്.
ആദ്യ മത്സരം കളിച്ച നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി എന്നിവര്‍ക്കൊപ്പം ആഷ്‌ടന്‍ അഗര്‍ ടീമിലേക്കെത്താനാണ് സാധ്യത. കൂടാതെ ബാറ്റിങ് ഓള്‍റൗണ്ടറായ ട്രാവിസ് ഹെഡ് ഓസീസ് ടീമില്‍ മടങ്ങിയെത്തുമെന്നും സൂചനകളുണ്ട്. സ്‌കോട്ട് ബോളണ്ടിന് പകരം ഇടംകയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാളെ ഓസ്‌ട്രേലിയയുടെ അന്തിമ ഇലവനില്‍ എത്തിയേക്കും.
കൈവിരലിന് പരിക്കേറ്റ താരം ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു താരത്തിന് പരിക്കേറ്റത്. അതേസമയം ജോഷ് ഹേസല്‍വുഡ് നാളെ ടീമിലെത്താനുള്ള സാധ്യത കുറവാണ്.
ഇന്ത്യന്‍ ടീമിലും നാളത്തെ മത്സരത്തില്‍ മാറ്റം പ്രതീക്ഷിക്കാം. പരിക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ ടീമില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യര്‍ ടീമില്‍ സ്ഥാനം പിടിച്ചാല്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്‌ടമാകാനാണ് സാധ്യത.
തത്സമയം കാണാം: ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും ഈ മത്സരങ്ങള്‍ സ്‌ട്രീം ചെയ്യാം.
ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ (സി), കെഎല്‍ രാഹുല്‍ (വിസി), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്.
ഓസ്‌ട്രേലിയന്‍ സ്ക്വാഡ്: ഉസ്‌മാൻ ഖവാജ, ഡേവിഡ് വാർണർ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്‌മിത്ത് (വൈസ് ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു റെൻഷോ, അലക്‌സ് ക്യാരി, കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിൻസ് (നായകൻ), ആഷ്‌ടൺ ആഗർ, നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെസൽവുഡ്, ലാൻസ് മോറിസ്, മിച്ചൽ സ്വപ്‌സൺ, സ്കോട്ട് ബോളണ്ട്, ടോഡ് മുർഫി, പീറ്റർ ഹാൻഡ്‌സ്‌കോമ്പ്.
Also Read: IND VS AUS: ഡൽഹിയില്‍ വരാനിരിക്കുന്നത് റെക്കോഡുകളുടെ പെരുമഴ; നിര്‍ണായ നേട്ടത്തിന് അരികെയുള്ള താരങ്ങളെ അറിയാം