ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 115 റണ്‍സ് വിജയ ലക്ഷ്യം. ഒരു റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് 113 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഓസീസിനെ പിടിച്ച് കെട്ടിയത്.
ജഡേജ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റുകളാണ് അശ്വിന്‍റെ സമ്പാദ്യം. 46 പന്തില്‍ 43 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്‌ന്‍ 50 പന്തില്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 263 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ 262 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെയാണ് സന്ദര്‍ശകര്‍ക്ക് ഒരു റണ്‍സിന്‍റെ ലീഡ് ലഭിച്ചത്. മൂന്നാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്.

ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്‌ന്‍ എന്നിവരായിരുന്നു ക്രീസില്‍. ഇന്നത്തെ ആദ്യ ഓവറിന്‍റെ ആറാം പന്തില്‍ തന്നെ ഹെഡിനെ വീഴ്‌ത്തി അശ്വിന്‍ ഓസീസിനെ ഞെട്ടിച്ചു. 46 പന്തില്‍ 43 റണ്‍സുമായാണ് താരം തിരികെ കയറിയത്. ഇതില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഹെഡ് ഇന്ന് കണ്ടെത്തിയത്.
തുടര്‍ന്നെത്തിയ സ്റ്റീവ് സ്‌മിത്തിനും അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തില്‍ ഒമ്പത് റണ്‍സ് മാത്രം നേടിയ താരത്തെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ ഒരറ്റത്ത് ചെറുത്ത് നിന്നിരുന്ന ലബുഷെയ്‌ന്‍റെ കുറ്റി തെറിപ്പിച്ച് ജഡേജ തിരിച്ചയച്ചു.
ഈ സമയം 21.4 ഓവറില്‍ നാലിന് 95 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. അടുത്ത രണ്ട് ഓവറുകളില്‍ മൂന്ന് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. 23-ാം ഓവറിന്‍റെ അവസാന പന്തില്‍ മാറ്റ് റെന്‍ഷോയെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 24-ാം ഓവറിന്‍റെ ആദ്യ പന്തില്‍ പീറ്റർ ഹാൻഡ്‌സ്‌കോംബിനേയും രണ്ടാം പന്തില്‍ പാറ്റ് കമ്മിന്‍സിനേയും ജഡേജ തിരിച്ചയച്ചു.
എട്ട് പന്തില്‍ രണ്ട് റണ്‍സാണ് റെന്‍ഷോയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ഹാൻഡ്‌സ്‌കോംബിനും കമ്മിന്‍സിനും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ അലക്‌സ് ക്യാരി (7), നഥാന്‍ ലിയോണ്‍ (8) , മാത്യു കുഹ്‌നെമാന്‍ (0) എന്നിവരും വീണതോടെ ഇന്നത്തെ ആദ്യ സെഷനില്‍ തന്നെ ഓസീസ് ഇന്നിങ്‌സിന്‍റെ കഥ തീരുകയായിരുന്നു. ടോഡ് മര്‍ഫി (3) പുറത്താവാതെ നിന്നു.
12.1 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. അശ്വിന്‍ 16 ഓവറില്‍ 59 റണ്‍സിനാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയ്‌ക്കായി ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും വീഴ്‌ത്തുന്നത്. നേരത്തെ 2016ല്‍ വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇരുവരുടേയും തകര്‍പ്പന്‍ പ്രകടനം.