തിരുവനന്തപുരം: മരം, മണ്ണ്, മനുഷ്യൻ എന്നിവയിലൂടെയുള്ള ഒരു അന്വേഷണം. ഇരുപത്തിനാലാമത് ചലച്ചിത്രമേളയിൽ കൈയടി നേടിയ 'കാന്തൻ ദി ലൗവർ ഓഫ് കളർ' ചിത്രത്തിന്‍റെ സംവിധായകന്‍റെ വാക്കുകളാണിത്. ഷെരീഫ് ഈസയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചലച്ചിത്രമേളയിൽ കാലഡേ സ്കോപ് വിഭാഗത്തിലാണ് കാന്തൻ പ്രദർശിപ്പിക്കുന്നത്. സ്വന്തം സിനിമയുമായി ഐഎഫ്എഫ്കെയിൽ എത്താൻ കഴിഞ്ഞതിലെ സന്തോഷവും ഷെരീഫ് ഈസ ഇടിവി ഭാരതിനോട് പങ്കുവെച്ചു. നവാഗതരായ തങ്ങൾക്ക് മേളയിൽ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഷെരീഫ് ഈസ പറഞ്ഞു.
വയനാട് തിരുനെല്ലിയിലെ ആദിവാസി ഗോത്ര സമൂഹമായ അടിയ സമുദായത്തിന്റെ ആചാരവും ജീവിതവും അതിജീവനവുമാണ് സിനിമ പ്രമേയമാക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകയായ ദയാബായിയും മാസ്റ്റർ പ്രജിത്തുമാണ് കേന്ദ്രകഥാപാത്രങ്ങൾ. പ്രമോദ് കൂവേരിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുകയും ചെയ്‌ത കാന്തന് തിയേറ്റർ റിലീസ് ലഭിക്കാത്തത് ഒരു വെല്ലുവിളിയാണ്. അതിനാൽ തന്നെ സമാന്തര പ്രദർശനങ്ങളിലൂടെ സിനിമ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. സിനിമ ജനകീയമാകുന്ന ഇക്കാലത്ത് സിനിമ സ്വപ്‌നമാക്കിയവർക്ക് അതിന് സാധിക്കുമെന്നതിന്റെ തെളിവാണ് കാന്തൻ ദി ലൗവർ ഓഫ് കളർ.