ലിയോണ്‍ : തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ലിയോണ്‍ നഗരത്തില്‍ പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. സാവോണ്‍, റോണ്‍ നദികള്‍ക്കിടയിലുള്ള വിക്തോര്‍ യൂഗോ ബേക്കറിക്ക് മുന്നില്‍ മുഖംമൂടി ധരിച്ചെത്തിയ സൈക്കിള്‍ യാത്രികന്‍ കൊണ്ടുവച്ച പാഴ്സലാണ് പൊട്ടിതെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഫിഫ വനിതകളുടെ ലോകകപ്പ് ജൂണ്‍ ഏഴിന് ഫ്രാന്‍സിലാണ് നടക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ലിയോൺ ഫുട്ബോൾ ടൂർണമെന്‍റിന് ജൂലൈ ഏഴിന് ആതിഥേയത്വം വഹിക്കും.
പൊതു സ്ഥലങ്ങളിലും കായിക-സാംസ്കാരിക-മത പരിപാടികളിലും സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ലിയോൺ അധികൃതർക്ക് നിർദ്ദേശം നൽകിയതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ക്രിസ്റ്റോഫ് കാസ്റ്റാനർ ട്വീറ്റ് ചെയ്തു. ലിയോൺ സ്ഫോടനത്തെ തുടര്‍ന്ന് പാരിസിലെ യൂറോപ്യൻ തെരഞ്ഞെടുപ്പ് അനുബന്ധ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് ഫ്രഞ്ച് പ്രധാനമന്ത്രി എഡൂർഡ് ഫിലിപ്പ് ഒഴിവാക്കി.