ഇസ്ലാമബാദ്: ഇന്ത്യയും പാകിസ്ഥാനും ദീർഘകാല ചരിത്രമുള്ള രണ്ട് എതിരാളികളാണ്. യൂറോപ്യൻ മാർക്കറ്റുകളിൽ സ്ഥാനം പിടിക്കാനായി വളരെ അപൂർവമായി ഇരു രാജ്യങ്ങളും ഒരു കരാറിൽ ഒപ്പ് വച്ചിരിക്കുകയാണ്. ബസ്‌മതി അരിയുടെ ഉടമസ്ഥാവകാശം പങ്കിടാനാണ് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള കയറ്റുമതിക്കാർ സമ്മതം മൂളിയിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും സംയുക്ത ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്നും ഇതാണ് തർക്കത്തിനുള്ള ഏറ്റവും യുക്തിസഹമായ തീരുമാനമെന്നും പാകിസ്ഥാനിലെ അരി കയറ്റുമതിക്കാരനായ ഫൈസാൻ അലി ഗൗരി പറഞ്ഞു.
Also Read: മുട്ടില്‍ വനം കൊള്ളയില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്
ഇന്ത്യയിലും പാകിസ്ഥാനിലും ബസ്‌മതി അരി കൃഷി ചെയ്യുന്നതിനാൽ തന്നെ ഇതിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും ഇടയിലെ തർക്കത്തിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. ബസ്‌മതിയുടെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ആവശ്യപ്പെട്ട് ഇന്ത്യ യൂറോപ്പ്യൻ യൂണിയനിൽ (ഇയു) അവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം, പാകിസ്ഥാൻ ഇന്ത്യയുടെ അവകാശവാദത്തെ എതിർക്കുകയും സംരക്ഷിത ജിഐ ടാഗിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്‌തു.
ഇരു രാജ്യങ്ങളുടെയും അവകാശവാദത്തിന് ഒരു യുക്തിയും ഇല്ലെന്നും അരിയുടെ ഉത്ഭവം പാകിസ്ഥാനിലെ പഞ്ചാബിലാണെങ്കിലും അതിർത്തിയുടെ ഇരുവശങ്ങളിലും ഇത് വളരുന്നുണ്ടെന്നും ഗൗരി പറഞ്ഞു. അതിനാൽ തന്നെ സംയുക്ത ഉടമസ്ഥാവകാശം മാത്രമാണ് ദീർഘ കാലത്തേക്കുള്ള ഏറ്റവും മികച്ച പരിഹാര മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരക്ക് കയറ്റുമതിയുടെ കാര്യത്തിൽ ന്യൂഡൽഹിയേയും ഇസ്ലാമബാദിനെയും നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ യൂറോപ്യൻ യൂണിയനും സംയുക്ത ഉടമസ്ഥാവകാശം തന്നെയാണ് താത്പര്യമെന്നും ഗൗരി വ്യക്തമാക്കി.
Also Read: വഴിമാറ്റി പ്രഫുല്‍ പട്ടേല്‍ ; ഔദ്യോഗിക സന്ദർശന പാതയിൽ നിന്ന് കൊച്ചി ഒഴിവാക്കി
ഇരു രാജ്യങ്ങളും സംയുക്തമായി ബസുമതി പൈതൃകം സംരക്ഷിക്കണമെന്ന് നിർദേശിച്ച ഇന്ത്യയിലെ പഞ്ചാബ് റൈസ് മില്ലേഴ്‌സ് എക്‌സ്‌പോർട്ട് അസോസിയേഷൻ ഡയറക്‌ടർ അശോക് സേഥിയും ഗൗരിയുടെ കാഴ്‌ചപ്പാടുകൾ അംഗീകരിച്ചു. ലോകത്ത് ബസ്‌മതി ഉത്പാദിപ്പിക്കുന്ന രണ്ട് രാജ്യങ്ങൾ ഇന്ത്യയും പാകിസ്ഥാനും മാത്രമാണ്. പൈതൃകം സംരക്ഷിക്കുന്നതിനും അരിയുടെ ജിഐ നിലനിർത്തുന്നതിനും ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കണമെന്നും സേതി പറഞ്ഞു.
ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സംയുക്ത ഉത്‌പന്നമായി 2006 ൽ യൂറോപ്യൻ യൂണിയൻ ബസ്‌മതിയെ അംഗീകരിച്ചിരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. ഇരുരാജ്യങ്ങളും ബസ്‌മതി കയറ്റുമതിയിലൂടെ നല്ല വരുമാനവും നേടുന്നുണ്ട്. പാകിസ്ഥാൻ പ്രതിവർഷം 2.2 ബില്യൺ ഡോളറും ഇന്ത്യ 6.8 ബില്യൺ ഡോളറുമാണ് ബസ്‌മതി കയറ്റുമതിയിലൂടെ സമ്പാദിക്കുന്നത്. ഇന്ത്യ, യൂറോപ്യൻ യൂണിയന് നൽകിയ അപേക്ഷയിൽ, ലോകത്തിലെ ഏക ബസ്‌മതി ഉത്പാദകരാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വിജയ് സേതി പറഞ്ഞു.
Also Read: മുൻകൂർ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
ബസ്‌മതിയുടെ ഉത്ഭവത്തെക്കുറിച്ച് ഇരുവിഭാഗങ്ങൾക്കും അവരുടേതായ ചരിത്രപരമായ വിശദീകരണം ഉണ്ടെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ഒരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറാകാത്ത രണ്ട് രാജ്യങ്ങൾ പരസ്‌പര ധാരണയിലെത്തുന്നത് ഒരു അപൂർവ കാഴ്‌ച തന്നെയാണ്.
ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ ആർട്ടിക്കിൾ 370, 35 എ റദ്ദാക്കി തീരുമാനം മാറ്റണമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെടുമ്പോൾ അതിർത്തി കടന്നുള്ള തീവ്രവാദം തടയണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ഇന്നും ആവശ്യപ്പെടുന്ന പ്രധാന കാര്യം. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഘടകങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നുണ്ട്.