കാസർകോട് : പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന്. കേസിന്‍റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് തീരുമാനം. പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കാമുകനും ഇടനിലക്കാരിയും ഉൾപ്പടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
സഹായം തേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയം നടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്‌തുവെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കാസർകോടിന് പുറമെ മംഗളൂരു, തൃശൂർ എന്നിവിടങ്ങളിൽ എത്തിച്ച് പ്രതികൾ പെൺകുട്ടിയെ പീഡനത്തിരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് അന്വേഷണം ജില്ലയ്‌ക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലായിരിക്കും തുടരന്വേഷണം. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ALSO READ: കാസർകോട് 19കാരിക്ക് ക്രൂരമായ പീഡനം: ഇടനിലക്കാരി അടക്കം നാലുപേർ അറസ്റ്റിൽ
സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടിരുന്ന യുവതിയെ കാമുകനും മറ്റ് പ്രതികളും ചേർന്ന് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്‌സ് റാക്കറ്റിനെ സംബന്ധിച്ചുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.