എറണാകുളം: സംസ്‌ഥാനത്തെ ആദ്യ കൊവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ കൊച്ചി അഡ്‌ലക്സ് കൺവെൻഷൻ സെന്‍ററിൽ സജ്ജമായി. ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും മെച്ചപ്പെട്ട ചികിത്സ എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യത്തിലാണ് കൊവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ പ്രവർത്തനം ആരംഭിക്കുന്നത്. കലക്ടർ എസ്. സുഹാസ് കേന്ദ്രത്തിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. അടുത്ത ദിവസം മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിക്കും.
200 കിടക്കകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. ഐ.സി.യു സൗകര്യം, എക്‌സ് -റേ സൗകര്യം, ഐ. സി. യു വിൽ പ്രവർത്തന പരിചയമുള്ള നഴ്‌സുമാരുടെ സേവനം, വിദഗ്‌ധ പരിശീലനം ലഭിച്ച ഡോക്ടർമാർ, ഐ. സി. യു ആംബുലൻസ്, ശ്വസന സഹായികൾ, രോഗി പെട്ടന്ന് ഗുരുതരാവസ്ഥയിൽ എത്തുകയാണെങ്കിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഉപകരണങ്ങൾ എന്നിവയും എസ്. എൽ. ടി. സി കളിൽ ക്രമീകരിക്കും. ചികിത്സയിലുള്ളവർ ഗുരുതരാവസ്ഥയിലെത്തിയാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മാത്രം മെഡിക്കൽ കോളജിലേക്ക് മാറ്റുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് എസ്.എൽ.ടി.സിയിൽ ഒരുക്കിയിട്ടുള്ളത്.