ന്യൂഡൽഹി: കേന്ദ്ര സർക്കാർ നൽകേണ്ട കുടിശിക അടച്ച് തീർക്കാത്തത് മൂലം സ്വകാര്യ ആശുപത്രികളിലെ കേന്ദ്രസർക്കാർ ഹെൽത്ത് സ്‌കീം (സിജിഎച്ച്എസ്), എക്‌സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം (ഇസിഎച്ച്എസ്) എന്നീ പണരഹിത സേവനങ്ങൾ നിർത്തിവച്ചേക്കാം.
രാജ്യത്തെ ആരോഗ്യ സംരക്ഷണ വ്യവസായം പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സർക്കാർ നിയമാനുസൃതമായ കുടിശിക അടക്കാത്തത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. പണപ്പെരുപ്പം മൂലം ആശുപത്രി ചെലവുകൾ കൂടുന്നുണ്ടെന്നും എന്നാൽ സിജിഎച്ച്എസിന് കീഴിലുള്ള വിവിധ മെഡിക്കൽ നടപടിക്രമങ്ങൾക്കാകുന്ന പണം തിരികെയൊടുക്കുന്നതിന്‍റെ നിരക്ക് 2014 ശേഷം പുതുക്കിയിട്ടില്ലെന്നും ആശുപത്രികൾ ആരോപിച്ചു.
സിജിഎച്ച്എസും ആശുപത്രികളും തമ്മിലുള്ള നിരക്കുകളും കരാറുകളും രണ്ട് വർഷത്തിലൊരിക്കൽ പരിഷ്‌കരിക്കേണ്ടതായിരുന്നു, എന്നാൽ മതിയായ കാരണങ്ങൾ നൽകാതെ സിജിഎച്ച്എസ് ഏകപക്ഷീയമായി ഇത് മാറ്റിവക്കുകയായിരുന്നു. വിവിധ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങൾ സിജിഎച്ച്എസിന് കീഴിലുള്ള പല നടപടിക്രമങ്ങളുടെയും നിരക്കുകൾ ആശുപത്രികളുടെ പ്രവർത്തന ചെലവ് പോലും വഹിക്കുന്നില്ലെന്ന് കാണിക്കുന്നെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സെക്രട്ടറി ജനറൽ ആർ. വി. അശോകൻ പറഞ്ഞു.
ഒപിഡിയുടെ 70 ശതമാനവും ഐപിഡി രോഗികളിൽ 60 ശതമാനവും സ്വകാര്യ ആരോഗ്യസംരക്ഷണ ദാതാക്കളാണ് പരിപാലിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ആരോഗ്യ സേവനങ്ങൾ തടസ്സപ്പെട്ടാൽ ദേശീയ ആരോഗ്യ പരിപാലന രംഗത്തെ മുഴുവൻ ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് തൃതീയ പരിചരണ സേവനങ്ങളുടെ 85% ത്തിലധികം സ്വകാര്യമേഖലയാണ് നൽകുന്നതെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ഐഎംഎ പ്രസിഡന്‍റ് സാന്താനു സെൻ പറഞ്ഞു
സർക്കാർ ആശങ്കകൾ വിലയിരുത്തുന്നതിനും ആരോഗ്യ വ്യവസായത്തെ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതിനും അടിയന്തിരമായി ഇടപെടുകയും സ്വകാര്യമേഖലയുമായി ഇടപഴകുകയും ചെയ്യേണ്ട സമയമാണിതെന്നും ഐഎംഎ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
സാമൂഹ്യ ഉത്തരവാദിത്വത്തിനപ്പുറം ആരോഗ്യസംരക്ഷണ മേഖല ഏറ്റവും വലിയ തൊഴിൽ ദാതാവാകാൻ സാധ്യതകളുണ്ടെന്നും അതിനാൽ സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിൽ ചർച്ച ചെയ്‌ത് ആയുഷ്‌മാൻ ഭാരത് പദ്ധതിയിലൂടെ സാർവത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ഐഎംഎ പ്രസിഡന്‍റ് സാന്താനു സെൻ കൂട്ടിച്ചേർത്തു.