തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളും എന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. ഇതിനെ തുടര്‍ന്ന് പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തു. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.



വീട് ജപ്തി ഭീഷണിയിലായിട്ടും കടം തിരിച്ചടക്കാനുള്ള ഒരു നടപടിയും ചന്ദ്രൻ എടുത്തില്ലെന്നും വീട് വിൽക്കുന്നതിന് ചന്ദ്രനും കൃഷ്ണമ്മയും തടസം നിന്നുവെന്നുമാണ് കത്തിലെ ആരോപണം. ചന്ദ്രനും കൃഷ്ണമ്മയും ചന്ദ്രന്‍റെ സഹോദരി ശാന്തയും അവരുടെ ഭർത്താവ് കാശിയും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും കത്തിലുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ചന്ദ്രനും കൃഷ്ണമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായും ലേഖയുടെ കുറിപ്പിൽ പറയുന്നു. മന്ത്രവാദത്തിന്‍റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുമ്പായി അവർ പിന്മാറുകയായിരുന്നു. വീട് നിൽക്കുന്ന ഭൂമിയിലെ ആൽത്തറ ദൈവങ്ങൾ അവരെ കാത്തോളുമെന്ന് പറഞ്ഞ് കൃഷ്ണമ്മ വീട് വിൽപന തടഞ്ഞുവെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നേരത്തെ കൃഷ്ണമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് ആശുപത്രിയിൽ കൊണ്ടുപോകാതെ മന്ത്രവാദം നടത്തുകയാണ് ചെയ്തത്. മകളെയും തന്നെയും കുറിച്ച് ഇവർ അപവാദങ്ങൾ പ്രചരിപ്പിച്ചു. വീട്ടിൽ നിരന്തരം വഴക്കായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. "ഞങ്ങളെ ജീവിക്കാൻ ഇവർ അനുവദിക്കുകയില്ല" എന്നും മൂന്നു പേജുള്ള കത്തിന്‍റെ അവസാനം എഴുതിയിരുന്നു.
ആത്മഹത്യ കുറിപ്പ് കൂടാതെ ചുവരിൽ കറുത്ത മഷികൊണ്ട് "എന്‍റെയും മോളുവിന്‍റെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്" എന്ന് വലുതാക്കി എഴുതിയിരുന്നു. ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘം വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പും ചുവരിലെഴുതിയ വാചകങ്ങളും കണ്ടെത്തിയത്.
സംഭവത്തിനു ശേഷം പൊലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റു പരിശോധനകള്‍ നടത്താതിരുന്നതെന്ന് പൊലീസ് പറയുന്നത്. കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്ന് കത്തിൽ പറയുന്നുണ്ടെന്നും ബാക്കി വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാറായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി അശോകന്‍ പറഞ്ഞു. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 14-05-2019 നകം വായ്പ കുടിശ്ശിക അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുന്നതിന് അനുമതി നൽകികൊണ്ട് ചന്ദ്രൻ എഴുതിയ സമ്മതപത്രവും ചുമരിൽ ഒട്ടിച്ചിട്ടുണ്ട്. ബാങ്കിന്റെ കാര്യങ്ങള്‍ ആത്മഹത്യാകുറിപ്പിലില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതായുണ്ടെന്നും ഡി അശോകന്‍ പറഞ്ഞു.