ഗുവാഹത്തി: അസമില്‍ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം പതിനാലായിയെന്ന് ആരോഗ്യമന്ത്രി ഹിമാന്റ ബിശ്വ ശര്‍മ വ്യാഴാഴ്ച പറഞ്ഞു. രണ്ട് പുരുഷന്മാരാണ് മരിച്ചത്. 'കൊവിഡ് മൂലം ഞങ്ങൾക്ക് വിലയേറിയ രണ്ട് ജീവനുകള്‍ കൂടി നഷ്ടപ്പെട്ടുവെന്നും എന്റെ പ്രാർത്ഥനയും അനുശോചനവും കുടുംബങ്ങളെ അറിയിക്കുന്നതായും' മന്ത്രി ട്വീറ്റ് ചെയ്തു.
ഇതുവരെ സംസ്ഥാനത്ത് 8955 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3109 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 5831 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. പതിനാല് പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ജൂണ്‍ 24 മുതലുള്ള കണക്കുകള്‍ പ്രകാരം ഗുവാഹത്തിയില്‍ മാത്രം 1742 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 28 മുതല്‍ പതിനാല് ദിവസത്തേക്ക് ഇവിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ 30ന് സംസ്ഥാനത്ത് 613 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുവാഹത്തി നഗരത്തിൽ നിന്ന് മാത്രം 380 കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്തത്. ജൂലൈ 1 ന് 548 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതില്‍ 378 എണ്ണം ഗുവാഹത്തിയില്‍ നിന്നാണ്.ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രികളുടെ അധികാരികളുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കൊവിഡ് ബാധിതര്‍ക്കായി പ്രത്യേക സൗകര്യങ്ങളും സമർപ്പിത ടീമുകളും സ്ഥാപിക്കാൻ അവരോട് മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം 66 പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കുകയും 14 പേർ സുഖം പ്രാപിച്ചതായും അഡീഷണൽ പൊലീസ് ജനറൽ ജി.പി സിങ് പറഞ്ഞു. നിലവിൽ 1093 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലാണ്. കേന്ദ്രത്തിന്റെ നിർദേശത്തെത്തുടർന്ന് ഗുവാഹത്തി നഗരത്തിൽ പ്രതിദിനം 10000 കൊവിഡ്-19 ടെസ്റ്റുകൾ നടത്താനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷത്തോളം ടെസ്റ്റിങ് കിറ്റുകൾ ഇതിനകം എത്തിക്കഴിഞ്ഞു. നഗരത്തിലെ 31 കൊവിഡ് സ്ക്രീനിങ് സെന്ററുകളിൽ വെള്ളിയാഴ്ച മുതൽ പരിശോധന ആരംഭിക്കും.
ഇതുവരെ സംസ്ഥാനത്ത് 419878 സാമ്പിളുകള്‍ പരിശോധിച്ച് കഴിഞ്ഞു. ഇപ്പോള്‍ 17652 പേര്‍ ക്വാറന്റൈന്‍ സെന്ററിലും 124947 പേര്‍ ഹോം ക്വാറന്റൈനിലും കഴിയുന്നുണ്ട്.