കോയമ്പത്തൂര്‍: വികലാംഗയായ മകള്‍ക്കൊപ്പം താമസിച്ചാല്‍ കയ്യും കാലും നഷ്ടപ്പെടുമെന്ന ജോത്സ്യന്‍റെ പ്രവചനം വിശ്വസിച്ച വീട്ടമ്മ മകളെ വിഷം കൊടുത്തു കൊന്ന ശേഷം ജീവനൊടുക്കി. കോയമ്പത്തൂര്‍ അപ്പനായകപാളയത്തെ തുടിലയല്ലൂരിലാണ് സംഭവം. ധനലക്ഷ്മി (58), സുകന്യ (30) എന്നിവരാണ് മരിച്ചത്.
ധനലക്ഷ്മി കഴിഞ്ഞ ദിവസം ജോത്സ്യനെ കണ്ടിരുന്നു. വികാലംഗയായ മകള്‍ക്കൊപ്പം താമസിച്ചാല്‍ അമ്മയുടെ കയ്യും കാലും നഷ്ടമാകുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞു. ഇത് വിശ്വസിച്ച ധനലക്ഷി ചൊവ്വാഴ്ച ശരവണപ്പെട്ടിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന തന്‍റെ മകനെ വിളിച്ച് കാര്യം പറഞ്ഞു.
താന്‍ കൂടി വികാലാംഗയായാല്‍ മറ്റുള്ളവര്‍ക്ക് ഇരുവരും ബാധ്യതയാകുമെന്നും അതിനാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും മകനെ അറിയിച്ചു.
Also Read; കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ആലോചിച്ച് ദു:ഖിക്കരുതെന്നും മകന്‍ അമ്മയെ പറഞ്ഞ് ആശ്വസിപ്പിച്ചു. അടുത്ത ദിവസം താന്‍ വീട്ടിലേക്ക് വരാമെന്നും ശശികുമാര്‍ അമ്മയെ അറിയിച്ചു. അടുത്ത ദിവസം ശശികുമാര്‍ അമ്മയെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. നിരന്തരമായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ ശശികുമാര്‍ അയല്‍വാസിയുടെ ഫോണിലേക്ക് വിളിക്കുകയായിരുന്നു.
ശശികുമാര്‍ ആവശ്യപ്പെട്ട പ്രകാരം വീട്ടിലെത്തിയ അയല്‍വാസി ധനലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിലും മകളെ വിഷം കഴിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ തടിയല്ലൂര്‍ പൊലീസ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മകള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാവ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.